“പ്രിയപ്പെട്ടവരെ, ഞാന്‍ സ്വയം നിരീക്ഷണത്തിലാണ്” കൃഷിമന്ത്രി വി എസ്‌ സുനിൽകുമാർ..

തൃശൂർ കോർപ്പറേഷനിൽ മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്‌ഥക്ക്‌ കോ വിഡ്‌ സ്‌ഥിരീകരിച്ച സാഹചര്യത്തിലാണ് കൃഷിമന്ത്രി വി എസ്‌ സുനിൽകുമാർ കോ വിഡ്‌ നിരീക്ഷണത്തിലായത്.‌. കഴിഞ്ഞ 15 നു തൃശൂർ കോർപ്പർേഷൻ ഓഫീസിൽ നടന്ന‌ യോഗത്തിൽ പങ്കെടുത്ത എല്ലാവരും നിരീക്ഷണത്തിൽ പോകണം. തൃശൂർ കോർപ്പറേഷനിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്‌ഥക്ക്‌ ആണ്‌ ഇതിൽ അസുഖംബാധിച്ചത്‌. എവിടെ നിന്നാണ്‌ രോഗം ബാധിച്ചത്‌ എന്ന്‌ അറിയില്ല .അതേ സമയം കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളിക്കും ആരോഗ്യ വിഭാഗത്തിലെ ക്ലർക്കിനും രോഗം സ്‌ഥിരീകരിച്ചിട്ടുണ്ട്‌. ഇപ്പോൾ മന്ത്രി തിരുവനന്തപുരത്താണ്‌ ഉള്ളത്.

മന്ത്രി വി എസ്‌ സുനിൽകുമാർ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചത് ഇങ്ങനെ: “പ്രിയപ്പെട്ടവരെ, ഞാന്‍ സ്വയം നിരീക്ഷണത്തിലാണ്,  ആശങ്കപ്പെടേണ്ട സാഹചര്യമില്ല. തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍പ്പെടുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഞാന്‍ പ്രതിനിധാനം ചെയ്യുന്ന തൃശൂര്‍ നിയോജകമണ്ഡലം എന്ന കാര്യം ഏവര്‍ക്കും അറിവുള്ളതാണല്ലോ. കഴിഞ്ഞ തിങ്കളാഴ്ച (ജൂണ്‍ 15) എന്റെ നിയോജകമണ്ഡലത്തിലെ കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനുവേണ്ടി മേയര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഉയര്‍ന്ന ഉദ്യോഗസ്ഥരും സംബന്ധിച്ച സുപ്രധാനമായ ഒരു യോഗം തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ ചേരുകയുണ്ടായി.

പ്രസ്തുത യോഗത്തില്‍ പങ്കെടുത്ത ആരോഗ്യ വകുപ്പിലെ ഒരു ഉദ്യോഗസ്ഥയ്ക്ക് ഇന്നലെ രാത്രി കോവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്നാണ് തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ സ്വയം നിരീക്ഷണത്തില്‍ പോകുന്നതിന് തീരുമാനിച്ചത്. മാസ്ക്, കയ്യുറ തുടങ്ങിയ കാര്യങ്ങള്‍ ധരിച്ച് സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തുതന്നെയാണ് ഞാന്‍ യോഗത്തില്‍ പങ്കെടുത്തത്. എന്നാല്‍, യോഗത്തില്‍ പങ്കെടുത്ത ഒരു വ്യക്തി പോസിറ്റീവ് ആയതിനാല്‍ ആ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഞാനും ഉള്‍പ്പെടുന്നു എന്നതുകൊണ്ടാണ് മെഡിക്കല്‍ ബോര്‍ഡ് തീരുമാനം വരുന്നതിനു മുമ്പുതന്നെ സ്വയം നിരീക്ഷണത്തില്‍ പോകാന്‍ തീരുമാനിച്ചത്. ഇതില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവില്‍ ഇല്ല. കോ വിഡ് 19 പ്രോട്ടോക്കോള്‍ അനുസരിച്ച് ഉത്തരവാദപ്പെട്ട ഒരാള്‍ എന്ന നിലയിലാണ് ഈ തീരുമാനം ഞാനെടുത്തത്. ഇന്ന് രാവിലെ 10ന് ചേരുന്ന മെഡിക്കല്‍ ബോര്‍ഡാണ് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത്.

വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ഓണ്‍ലൈന്‍ വഴി ഔദ്യോഗിക കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിയും. എറണാകുളം ജില്ലയുടെ ചുമതലയുള്ള മന്ത്രിയെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളും വീട്ടിലിരുന്നുകൊണ്ടുതന്നെ കോ-ഓര്‍ഡിനേറ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനിച്ചിട്ടുള്ളത്. ആശങ്കപ്പെടേണ്ട സാഹചര്യങ്ങള്‍ ഇല്ല എന്ന കാര്യം കൂടി അറിയിക്കുന്നു.