തൃശൂർ ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കലക്ടറുമായ വി.ആർ കൃഷ്ണതേജ ഉത്തരവിട്ടു..

തൃശൂർ. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രചാരണം അവസാനിക്കുന്ന ഇന്ന് വൈകിട്ട് 6 മുതൽ ഏപ്രിൽ 27 രാവിലെ 6 വരെ തൃശൂർ ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കലക്ടറുമായ വി.ആർ കൃഷ്ണതേജ ഉത്തരവിട്ടു. ഈ കാലയളവിൽ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

1- നിയമവിരുദ്ധമായ സംഘം ചേരരുത്. പൊതുയോഗം/ റാലികൾ സംഘടിപ്പിക്കരുത്. 2- ജില്ലയിലെ മണ്ഡലങ്ങളിലെ വോട്ടർമാരല്ലാത്ത രാഷ്ട്രീയ പ്രവർത്തകരുടെയും പ്രചാരകരുടെയും സാന്നിധ്യം ഉണ്ടാകരുത്. 3- ഏതെങ്കിലും തരത്തിലുള്ള ഉച്ചഭാഷിണികൾ ഉപയോഗിക്കരുത്. 4- ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങളുടെ പ്രദർശനം, അഭിപ്രായസർവേകളോ മറ്റെന്തെങ്കിലും തരത്തിലുള്ള തിരഞ്ഞെടുപ്പ് സർവേകളോ സംപ്രേഷണം ചെയ്യരുത്

5- പോളിങ് സ്‌റ്റേഷനിൽ നിരീക്ഷകർ, സൂക്ഷ്മ നിരീക്ഷകർ, ക്രമസമാധാന പാലന ചുമതലയുള്ളവർ, പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർ എന്നിവർ ഒഴികെയുള്ളവരുടെ സെല്ലുലാർ, കോർഡ് ലസ് ഫോണുകൾ, വയർലെസ് സെറ്റുകൾ എന്നിവയുടെ ഉപയോഗം നിരോധിച്ചു.

6- പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർ ഒഴികെയുള്ളവർ കോർഡ് ലസ് ഫോണുകൾ, വയർലെസ് സെറ്റുകൾ എന്നിവ പോളിങ് സ്‌റ്റേഷന് 100 മീറ്റർ ചുറ്റളവിൽ ഉപയോഗിക്കരുത്.
7- വോട്ടെടുപ്പ് ദിനത്തിൽ പോളിങ് സ്‌റ്റേഷന് 200 മീറ്റർ പരിധിയിൽ ഇലക്ഷൻ ബൂത്തുകൾ സജ്ജീകരിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തരുത്.

8- ഒന്നിലധികം പോളിങ് സ്‌റ്റേഷൻ സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ ആണെങ്കിലും പോളിങ് സ്‌റ്റേഷന്റെ 200 മീറ്റർ പരിധിക്ക് പുറത്ത് ഒന്നിലധികം ഇലക്ഷൻ ബൂത്തുകൾ സജ്ജീകരിക്കരുത്. 9- ജനപ്രാതിനിധ്യ നിയമം സെക്ഷൻ 134 ബി പ്രകാരം ആയുധം കൈവശം വെയ്ക്കാൻ അനുമതിയുള്ളതിൽ ഒഴികെയുള്ളവർ പോളിങ് സ്‌റ്റേഷനിലോ സമീപ പ്രദേശങ്ങളിലോ ആയുധം പ്രദർശിപ്പിക്കുകയോ കൈവശം വെയ്ക്കുകയോ ചെയ്യുന്നത് നിരോധിച്ചു.

10- വോട്ടിങ് കേന്ദ്രം, ഷോപ്പിങ് മാൾ, വ്യാപാര കേന്ദ്രങ്ങൾ, സിനിമ തിയറ്റർ, മറ്റു വിനോദ കേന്ദ്രങ്ങൾ, വിവാഹം/ മരണം പോലുള്ള ചടങ്ങുകൾ, സ്വകാര്യ പരിപാടികൾ തുടങ്ങിയ ഇടങ്ങളിലെ സമാധാനത്തിന് ഭംഗം വരാത്ത, ജനങ്ങളുടെ സാധാരണ ജീവിതവുമായി ബന്ധപ്പെട്ട ഒത്തുചേരലുകൾക്കും നിശബ്ദ പ്രചാരണ വേളയിലെ വീടുകൾ തോറും കയറിയുള്ള പ്രചാരണത്തിനും നിരോധനാജ്ഞ ബാധകമല്ലെന്ന് ഉത്തരവ് വ്യക്തമാക്കുന്നു.

11- അവശ്യ സേവന വിഭാഗം ജീവനക്കാർ, ക്രമസമാധാന ജോലിയുള്ളവർ എന്നിവർക്കും നിരോധനം ബാധകമല്ലെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു. അടിയന്തര ഘട്ടങ്ങളിൽ നോട്ടീസ് നൽകാതെ നിയമ നടപടികൾ സ്വമേധയാ ആരംഭിക്കുന്നതിന് അധികാരമുള്ള 1973 ലെ ക്രിമിനൽ നടപടി ചട്ടം സെക്ഷൻ 144 (2) പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.