
ചേറ്റുവയിൽ ആൾതാമസമില്ലാത്ത വീട്ടിൽ നിന്നും അഞ്ച് ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ന്യൂഡൽഹി സ്വദേശി യൂനസ് (24), അസം സ്വദേശി ഹബീസുൾ റഹ്മാൻ (30) എന്നിവരെയാണ് തൃശൂർ റൂറൽ പൊലീസ് പിടികൂടിയത്.
ചേറ്റുവയിലെ അടച്ചിട്ട വീട്ടിൽ നിന്നും ചെമ്പ്, പിച്ചള പാത്രങ്ങളും വിലകൂടിയ പട്ടുസാരികളും ഉൾപ്പെടെയാണ് ഇവർ കവർന്നത്. ആക്രി പെറുക്കാനെന്ന വ്യാജേന പകൽ സമയങ്ങളിൽ കറങ്ങിനടന്ന് ആൾതാമസമില്ലാത്ത വീടുകൾ കണ്ടുവെക്കുകയും, രാത്രിയിൽ മോഷണം നടത്തുകയുമാണ് ഇവരുടെ രീതി. വിരലടയാള വിദഗ്ധർ നടത്തിയ പരിശോധനയിലാണ് പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. പിടിയിലായ ഹബീസുൾ റഹ്മാൻ ചാവക്കാട് സ്റ്റേഷൻ പരിധിയിലെ മറ്റ് മൂന്ന് മോഷണക്കേസുകളിൽ കൂടി പ്രതിയാണ്.








