കളമശേരിയിൽ ലുലു ഫുഡ് പാർക്ക്; കേരളത്തിലെ ഭക്ഷ്യ മേഖലയിൽ 400 കോടി രൂപ നിക്ഷേപിക്കാൻ ലുലു ഗ്രൂപ്പ്..

ദുബായ്: കേരളത്തിൽ ഭക്ഷ്യ സംസ്കരണ കേന്ദ്രം ആരംഭിക്കാൻ ലുലു ഗ്രൂപ്പ്. എറണാകുളം ജില്ലയിൽ കളമശ്ശേരിയിലാണ് 400 കോടി രൂപ മുതൽ മുടക്കിൽ ലുലുഫുഡ് പാർക്ക് ആരംഭിക്കുകയെന്ന് ദുബായിൽ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്‌ട്ര ഭക്ഷ്യ പ്രദർശനമായ ഗൾഫുഡിൽ വെച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പറഞ്ഞു.

രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിൽ നിർമ്മിക്കുന്ന കേന്ദ്രം 18 മാസത്തിനുള്ളിൽ പ്രവർത്തന സജ്ജമാകും. ആദ്യഘട്ടത്തിൽ 250 ആളുകൾക്ക് നേരിട്ട് തൊഴിൽ ലഭ്യമാകും. രണ്ട് ഘട്ടങ്ങളിലായുള്ള പദ്ധതി പൂർത്തിയാകുന്നതോടുകൂടി കൂടുതൽ ആളുകൾക്ക് തൊഴിൽ നൽകാൻ സാധിക്കുമെന്നും യൂസഫലി പറഞ്ഞു. ഫുഡ് പാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അരൂരിൽ പ്രവർത്തനമാരംഭിക്കുന്ന സമുദ്രോത്പന്ന കയറ്റുമതി കേന്ദ്രം മാർച്ച് അവസാനത്തോടെ പ്രവർത്തനം ആരംഭിക്കും. 150 കോടി രൂപ മുതൽ മുടക്കുള്ള കേന്ദ്രം പൂർണ്ണമായും കയറ്റുമതി ലക്ഷ്യമാക്കിയുള്ളതാണ്.

ഇന്ത്യയിലെ ഭക്ഷ്യ സംസ്കരണ മേഖലയിൽ 1500 കോടി രൂപയുടെ പദ്ധതികളാണ് കേരളമടക്കം ലുലു ഗ്രൂപ്പ് നടപ്പിലാക്കുന്നതെന്നും എം എ യൂസഫലി അറിയിച്ചു

ഗൾഫുഡിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളിൽ നിന്ന് ലുലു ഇറക്കുമതി ചെയ്ത ഭക്ഷ്യോത്പന്നങ്ങളും എം എ യൂസഫലി പുറത്തിറക്കി .