
നിപ പ്രാഥമിക പരിശോധനാ ഫലത്തിൽ പാലക്കാട് തച്ചനാട്ടുകര സ്വദേശിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധം കടുപ്പിച്ച് ജില്ലാ ഭരണകൂടം. പാലക്കാട്ടെ 6 വാർഡുകൾ ജില്ലാഭരണകൂടം കണ്ടെയിൻമെൻ്റ് സോണുകളാക്കി പ്രഖ്യാപിച്ചു. തച്ഛനാട്ടുകര ഗ്രാമപഞ്ചായത്തിലെ 7,8,9, 11 വാർഡുകളും കരിമ്പുഴ പഞ്ചായത്തിലെ 17, 18 വാർഡുകളുമാണ് കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചത്. ഈ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റു സ്ഥാപനങ്ങൾ എന്നിവ തുറന്നു പ്രവർത്തിക്കാൻ പാടുള്ളതല്ല എന്ന് അറിയിപ്പുണ്ട്. പുണെ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിളിന്റെ ഫലം വൈകീട്ട് മൂന്നിന് ലഭിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
തച്ചനാട്ടുകര നാട്ടുകൽ സ്വദേശിനിയായ മുപ്പത്തിയെട്ടുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പുണെ വൈറോളജി ലാബിൽ നിന്നുള്ള പരിശോധനാഫലമാണ് പോസിറ്റീവായത്. യുവതി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇരുപതുദിവസം മുമ്പാണ് യുവതിക്ക് പനി തുടങ്ങിയത്. പാലോട്, കരിങ്കല്ലത്താണി, മണ്ണാർക്കാട് എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് തുടക്കത്തിൽ ചികിത്സ തേടിയത്. അവിടെനിന്നും രോഗം ഭേദമാകാതെ വന്നപ്പോഴാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിലെ പ്രാഥമിക പരിശോധനയിലെ നിപ ഫലം പോസിറ്റീവ് ആയതോടെയാണ് പുണെ വൈറോളജി ലാബിലേക്കയച്ചത്.