
തൃശ്ശൂർ വെള്ളാറ്റഞ്ഞൂരിൽ യുവതി മൂന്ന് മക്കളുമായി കിണറ്റിൽ ചാടി. ഇവരുടെ രണ്ട് ആൺകുട്ടികൾ മ രിച്ചു. അഭിജയ് (7), ആദിദേവ് (6) എന്നിവരാണ് മരി ച്ചത്. മെഡിക്കൽ കോളേജിലുള്ള യുവതിയും ഇളയ കുട്ടിയും അപകടനില തരണംചെയ്തു. വെള്ളാറ്റഞ്ഞൂർ പള്ളിയുടെ സമീപത്ത് താമസിക്കുന്ന പൂന്തിരുത്തിയിൽ അഖിലിന്റെ ഭാര്യ സയന(29)യാണ് കുട്ടികളുമായി കിണറ്റിൽ ചാടിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.
ആൺകുട്ടികളെ ആദ്യം കിണറ്റിലേക്ക് തള്ളിയിട്ടതായി പറയുന്നു. ജീവിതം അവസാനിപ്പിക്കുകയാണെന്ന നിലവിളിച്ച് ഇളയകുട്ടിയുമായി യുവതി ചാടുന്നത് ശ്രദ്ധയിൽപ്പെട്ട അയൽക്കാർ ആളുകളെ വിളിച്ചു കൂട്ടി. അഖിലിന്റെ അടുത്ത ബന്ധുവായ പതിനാറുകാരൻ അഭിനവ് കിണറ്റിലിറങ്ങി കുട്ടികളെ മറ്റുള്ളവരുടെ സഹായത്തോടെ കയറ്റി.
നല്ല ആഴമുള്ള കിണറ്റിൽ വെള്ളം ധാരാളമുണ്ടായിരുന്നു. അഗ്നിരക്ഷാ സേനയെത്തിയാണ് കിണറ്റിൽ നിന്ന് യുവതിയെ കയറ്റിയത്. എരുമപ്പെട്ടിയിൽ നിന്ന് പോലീസും സ്ഥലത്തെത്തി പെട്ടെന്ന് അമ്മയെയും മൂന്നു കുഞ്ഞുങ്ങളെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അഭിജയും ആദിദേവും മരിച്ചു.
അമ്മ സയനയും ഇളയ പെൺകുട്ടി ഒന്നരവയസ്സുള്ള ആഗ്നികയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇവർ അപകടനില തരണംചെയ്തിട്ടുണ്ട്. സാമ്പത്തിക ബാധ്യതയെത്തുടർന്ന് ഇവർ താമസിക്കുന്ന വീട് വിൽക്കുന്നത് സംബന്ധിച്ച് വീട്ടിൽ തർക്കമുണ്ടായിരുന്നതായി പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ഭർത്താവ് അഖിൽ കൊച്ചിയിൽ ടാക്സി ഡ്രൈവറാണ്. അഖിൽ സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നില്ല.