തലവേദനയ്ക്കു കുത്തിവച്ചു ഏഴു വയസ്സുകാരന് കാൽ തളർന്നു..

ചാവക്കാട് താലൂക്ക് ആശുപത്രിയിൽ തലവേദനയ്ക്കു കുത്തിവയ്പു നൽകിയതിനെ തുടർന്ന് ഏഴു വയസ്സുകാരന്റെ കാൽ തളർന്നതായി പരാതി. ഡ്യൂട്ടി ഡോക്ടർക്കെതിരെയും കുത്തിവയ്പെടുത്ത മെയ്ൽ നഴ്സിനെതിരെയും പൊലീസ് കേസെടുത്തു. പാലയൂർ നാലകത്ത് കാരക്കാട് ഷാഫിലിന്റെ മകൻ മുഹമ്മദ് ഗസാലിയുടെ ഇടതു കാലിനാണു നടക്കാനാകാത്ത വിധം തളർച്ച ബാധിച്ചത്.

ഡിസംബർ ഒന്നിനാണു കുട്ടിയുമായി മാതാവ് ഹിബ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിയത്. രണ്ടു കുത്തിവയ്പ് എടുക്കാൻ‌ ഡ്യൂട്ടി ഡോക്ടർ നിർദേശിച്ചു. ഇതിനായി മുറിയിലേക്കു കൊണ്ടു പോയ നഴ്സ് ഒരു കുത്തിവയ്പ് ഇടതു കയ്യിൽ നൽകി. ഇവിടെ വീർത്തു വന്നതോടെ ഭയങ്കര വേദനയുണ്ടെന്നു കുട്ടി പറഞ്ഞപ്പോൾ ദേഷ്യപ്പെട്ടതായും പരാതിയിൽ പറയുന്നു.

പിന്നീട് അരയിൽ കുത്തിവയ്പ് നൽകുന്നതിനിടെ ആഞ്ഞു കുത്തിയതായും വീട്ടുകാർ പറഞ്ഞു. ഇതേ തുടർന്ന് ഇടതു കാലിൽ വേദനയും തരിപ്പും അനുഭവപ്പെട്ടെന്നും നടക്കാൻ ശ്രമിച്ചപ്പോൾ വീണതായും പറയുന്നു. കാലിനു ബലക്കുറവ് അനുഭവപ്പെട്ടതായും പരാതിയിലുണ്ട്.

നടക്കാനാകാത്തതിനാൽ കുട്ടി ഇപ്പോൾ കോട്ടയ്ക്കലും കോഴിക്കോടും ചികിത്സ തേടി വരികയാണ്. മരുന്നു മാറിയതിനാലോ സൂചി ഞരമ്പിൽ കൊണ്ടതിനാലോ ആകാം കാലിനു ബലക്കുറവുണ്ടായ തെന്നാണു കോഴിക്കോട്ടെ ആശുപത്രി അധികൃതരുടെ നിഗമനം. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി ജില്ലാ മെഡിക്കൽ ഓഫിസർക്കു റിപ്പോർട്ട് നൽകുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ഷാജ് കുമാർ പറഞ്ഞു.