സംസ്ഥാന റവന്യൂ കലോല്‍സവം നാളെ ജൂണ്‍ 24, 25, 26 തീയതികളില്‍ തൃശൂരില്‍..

കേരളത്തില്‍ ആദ്യമായി നടക്കുന്ന സംസ്ഥാന റവന്യൂ കലോത്സവത്തിന് സാംസ്‌ക്കാരിക നഗരിയായ തൃശൂര്‍ ആതിഥ്യമരുളുകയാണ്. ജൂണ്‍ 24, 25, 26 തിയ്യതികളില്‍ തൃശൂര്‍ നഗരത്തിലെ നാലു പ്രധാന വേദികളിലായി നടക്കുന്ന സംസ്ഥാന റവന്യൂ കലാമേള അവിസ്മരണീയമാക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ല. അതിനുള്ള ഒരുക്കങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായി.

ജൂണ്‍ 24ന് വെള്ളിയാഴ്ച വൈകീട്ട് 3.30ന് സ്വരാജ് റൗണ്ടില്‍ നടക്കുന്ന വര്‍ണശബളമായ സാംസ്‌കാരിക ഘോഷയാത്രയോടെയാണ് ഉദ്ഘാടന പരിപാടികള്‍ക്ക് തുടക്കമാവുക. വാദ്യ മേളങ്ങള്‍, നാടന്‍കലാരൂപങ്ങള്‍,

നിശ്ചല ദൃശ്യങ്ങള്‍ തുടങ്ങിയവയുടെ അകമ്പടിയോടെ നടക്കുന്ന ഘോഷയാത്രയില്‍ ആയിരങ്ങള്‍ അണിനിരക്കും. ജനപ്രതിനിധികള്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഘോഷയാത്രയില്‍ അണിനിരക്കും. താലൂക്ക് അടിസ്ഥാനത്തില്‍ നടക്കുന്ന ഘോഷയാത്രയില്‍ ഏറ്റവും മികച്ച താലൂക്കിന് സമ്മാനവും നല്‍കും.

തുടര്‍ന്ന് വിദ്യാര്‍ഥി കോര്‍ണറില്‍ നടക്കുന്ന ചടങ്ങില്‍ റവന്യൂ കലോല്‍സവത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. റവന്യൂ മന്ത്രി കെ രാജന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രിമാര്‍, നിയമസഭാ സ്പീക്കര്‍, എംപിമാര്‍, എംഎല്‍എമാര്‍, മേയര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ പ്രൊഫസര്‍ കെ സച്ചിദാനന്ദന്‍, സിനിമാ സംവിധായകന്‍ സത്യന്‍ അന്തിക്കാട്,

പത്മശ്രീ പുരസ്‌ക്കാര ജേതാക്കളായ പെരുവനം കുട്ടന്‍ മാരാര്‍, കലാമണ്ഡലം ഗോപി, കലാമണ്ഡലം ക്ഷേമാവതി, സിനിമാ താരങ്ങളായ ഇന്നസെന്റ്, ടി.ജി.രവി, ഹരിശ്രീ അശോകൻ, ജയരാജ് വാര്യര്‍, ഫുട്ബോള്‍ താരം ഐഎം വിജയന്‍, സംഗീതജ്ഞരായ വിദ്യാധരന്‍ മാസ്റ്റര്‍, ഹരിനാരായണന്‍ തുടങ്ങിയ കലാ-കായിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. ഉദ്ഘാടനച്ചടങ്ങിന് ശേഷം സാസംക്കാരിക വകുപ്പിന്റെ കീഴിലുള്ള ഫോക്‌ലോര്‍ അക്കാദമിയുടെ നേതൃത്വത്തില്‍ നാടന്‍ കലാ സന്ധ്യയും അരങ്ങേറും.

Kalyan thrissur vartha
റവന്യൂ, സര്‍വ്വേ, ഭവനനിര്‍മ്മാണ, ദുരന്തനിവാരണ വകുപ്പ് ജീവനക്കാര്‍ക്ക് അവരുടെ കലാസിദ്ധികള്‍ അവതരിപ്പിക്കാനും പരിപോഷിപ്പി ക്കാനും അവസരം നല്‍കുകയും ജോലിത്തിരക്കുകള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കുമിടയില്‍ അവര്‍ക്ക് അല്‍പം മാനസികോല്ലാസം ലഭ്യമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് റവന്യൂ കലോല്‍സവം സംഘടിപ്പിക്കുന്നത്. സംസ്ഥാന തലത്തില്‍ റവന്യൂ കലോല്‍സവം നടക്കുന്നത് ഇതാദ്യമായാണ്.

ജില്ലകളില്‍ നടന്ന വാശിയേറിയ മല്‍സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി വിജയിച്ചവരാണ് സംസ്ഥാനതല കലോല്‍സവത്തില്‍ മാറ്റുരയ്ക്കുക. തെക്കേ ഗോപുര നടയ്ക്കു പുറമെ, ടൗണ്‍ ഹാള്‍, റീജണല്‍ തിയ്യറ്റര്‍, സിഎംഎസ് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് മത്സരം നടക്കുക.

14 ജില്ലാ ടീമുകളും ഒരു ഹെഡ്കോര്‍ട്ടേഴ്സ് ടീമും ഉള്‍പ്പെടെ 15 ടീമുകള്‍ തമ്മിലായിരിക്കും മല്‍സരം. ഭരതനാട്യം, മോഹിനിയാട്ടം, തിരുവാതിര, നാടോടി നൃത്തം, കര്‍ണാടിക് സംഗീതം, ഹിന്ദുസ്ഥാനി സംഗീതം, സിനിമാറ്റിക് ഡാന്‍സ്, ഓട്ടന്‍തുള്ളന്‍, മൈം, ലളിതഗാനം, നാടന്‍പാട്ട്, മാപ്പിളപ്പാട്ട്, ഒപ്പന, നാടകം, തബല, മൃദംഗം, ഗിറ്റാര്‍, വയലിന്‍ കര്‍ണാടിക്, വയലിന്‍ വെസ്റ്റേണ്‍, മിമിക്രി, മോണോആക്ട്, കവിതാലാപനം, പ്രസംഗം തുടങ്ങിയ 39 ഇനങ്ങളിലാണ് മല്‍സരങ്ങള്‍.

ജില്ലാ കലക്ടര്‍മാര്‍ ഉള്‍പ്പെടെ വിവിധ മല്‍സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ജില്ലാ കലക്ടര്‍മാര്‍ പങ്കെടുക്കുന്ന പ്രത്യേക കലാപരിപാടികളും വേദിയില്‍ അരങ്ങേറും.

ജൂണ്‍ 24ന് രാവിലെ ഒന്‍പത് മണി മുതല്‍ മല്‍സരങ്ങള്‍ ആരംഭിക്കും. അവസാന ദിവസമായ 26ന് വൈകീട്ട് 4.30 മുതല്‍ സമാപനസമ്മേളനവും സമ്മാനദാനവും പ്രധാന വേദിയായ തേക്കിന്‍കാട് മൈതാനിയില്‍ നടക്കും. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സര്‍വീസ് സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

സംസ്ഥാന റവന്യൂ കലോല്‍സവത്തോ ടനുബന്ധിച്ച് ജൂണ്‍ 23ന് വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിക്ക് കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ച് സാംസ്‌ക്കാരിക സമ്മേളനം സംഘടിപ്പിക്കും. അക്കാദമി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രൊഫ. കെ സച്ചിദാനന്ദന്‍, ഡോ. ഖദീജ മുംതാസ്, ആലങ്കോട് ലീലാകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

മല്‍സര ഷെഡ്യൂള്‍:
ജൂണ്‍ 24 ന് തേക്കിന്‍കാട് മൈതാനിയിലെ പ്രധാന വേദിയില്‍ ഭരതനാട്യം, നാടോടിനൃത്തം
ടൗണ്‍ ഹാളിലെ രണ്ടാം വേദിയില്‍ ലളിതഗാനം, നാടന്‍പാട്ട്, ഓട്ടന്‍തുള്ളല്‍ മത്സരങ്ങള്‍

25 ന് പ്രധാന വേദിയില്‍ മോഹിനിയാട്ടം, സിനിമാറ്റിക് ഡാന്‍സ്, മൈം
ടൗണ്‍ ഹാളിലെ വേദി 2 ല്‍ മാപ്പിളപ്പാട്ട്, ഒപ്പന.

വേദി 3 റീജിയണല്‍ തീയേറ്ററില്‍ നാടകം
സിഎംഎസ് എച്ച് എസ് എസിലെ മിനി ഓഡിറ്റോറിയം വേദി 4 ല്‍ തബല, മൃദംഗം, ഗിറ്റാര്‍, വയലിന്‍ കര്‍ണാടിക്, വയലിന്‍ വെസ്റ്റേണ്‍ തുടങ്ങിയവ.
സിഎംഎസ് എച്ച് എസ് എസില്‍ തന്നെ ഒരുക്കിയിരിക്കുന്ന വേദി 5 ല്‍ രചനാമത്സരങ്ങള്‍, പെന്‍സില്‍ ഡ്രോയിങ്, വാട്ടര്‍ കളര്‍

26 ന് വേദി 1 ല്‍ തിരുവാതിര, നാടോടിനൃത്തം വേദി 2 ടൗണ്‍ ഹാളില്‍ കര്‍ണാടിക് മ്യുസിക്, ഹിന്ദുസ്ഥാനി മ്യുസിക് വേദി 3 റീജിയണല്‍ തീയേറ്ററില്‍ മിമിക്രി, മോണോആക്ട് വേദി 4 സിഎംഎസ് എച്ച് എസ് എസ് മിനി ഓഡിറ്റോറിയത്തില്‍ കവിതാലാപനം, പ്രസംഗം.