മൂന്നുപീടിക (കൈപ്പമംഗലം) ജൂവലറി കവർച്ച കേസിൽ സ്വർണം നഷ്ടപ്പെട്ടിട്ടില്ല എന്ന് പോലീസ്. കെട്ടിച്ചമച്ച കഥയാണോ എന്ന് സംശയിക്കുന്നു.

മൂന്നുപീടിക (കൈപ്പമംഗലം) ജൂവലറി കവർച്ച കേസിൽ സ്വർണം നഷ്ടപ്പെട്ടിട്ടില്ല, ജ്വല്ലറിയിൽ സ്വർണം ഒന്നും ഉണ്ടായിരുന്നില്ല എന്ന് പോലീസ് പറഞ്ഞു. ജ്വല്ലറി ഉടമയെയും ജോലി ചെയ്യുന്ന ജീവനക്കാരനെയും വിശദമായി ചോദ്യം ചെയ്തതിനെ തുടർന്നാണ് ഈ വിവരങ്ങൾ വ്യക്തമായത്. ഇതേ തുടർന്ന് കവർച്ച നാടകമാണെന്ന നിഗമനത്തിലാണ് പോലീസ് ഇപ്പോൾ.

ജ്വല്ലറിയുടെ ഭിത്തി കുത്തിത്തുരന്ന് ആരോ അകത്തുകടന്നിട്ടുണ്ടെന്നു വ്യക്തമാണെങ്കിലും ഭൂമിക്കടിയിലെ രഹസ്യ അറ തുറന്നിട്ടില്ലെന്നും അതിൽ ജ്വല്ലറിയുടെ സ്വർണം സൂക്ഷിച്ചിരുന്നില്ലെന്നും, സെയിൽസ് കൗണ്ടറിലെ മേശപ്പുറത്തുണ്ടായിരുന്ന ആഭരണങ്ങൾ സ്വർണമായിരുന്നില്ലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

6കിലോ സ്വർണം സ്റ്റോക്കുണ്ടെന്നു കാണിച്ച്, ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി, ബാങ്കിൽനിന്ന്‌ ഉടമ വൻതുക വായ്പയെടുത്തിട്ടുണ്ട്. വായ്പ തിരിച്ചടവിൽനിന്ന്‌ രക്ഷപ്പെടാനായി സ്വർണം നഷ്‌ടപ്പെട്ടതായി കാണിച്ച് കെട്ടിച്ചമച്ച കഥയാണോ മോഷണസംഭവമെന്ന് പോലീസ് സംശയിക്കുന്നു. നിരവധിയാളുകളിൽനിന്നും പണം നിക്ഷേപമായി സ്വീകരിച്ചിട്ടുള്ളതായും സൂചന. ഈ വിവരവും പോലീസ് അന്വേഷിക്കുന്നുണ്ട്.

ആറുമാസമായി കച്ചവടവും ആളനക്കവുമില്ലാതെ കിടന്ന ഗോൾഡ് ഹാർട്ട് ജ്വല്ലറി കുത്തിത്തുരന്ന് മൂന്നേകാൽ കിലോ സ്വർണം കവർന്നുവെന്നാണ്‌ പരാതി. വെള്ളിയാഴ്‌ച രാവിലെ പത്തോടെയാണ് ജ്വല്ലറി മോഷണക്കഥ പുറത്തറിയുന്നത്. ലോക്കറിൽ സൂക്ഷിച്ചിരുന്ന മൂന്നു കിലോ 120 ഗ്രാം സ്വർണം നഷ്ടപ്പെട്ടുവെന്നാണ് ഉടമ പോലീസിന് മൊഴി നൽകിയിരിക്കുന്നത്.