സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 623 പേര്‍ക്ക്; 432 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം..

സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കൊ വിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം ബാധിച്ചവരില്‍ 96 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 76 പേര്‍ക്കും രോഗം ബാധിച്ചു. സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത് 432 പേര്‍ക്കാണ്.

അതില്‍ ഉറവിടം അറിയാത്ത 37 പേരുണ്ട്. 9 ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്കും 9 ഡിഎസ്‌സി ഉദ്യോഗസ്ഥര്‍ക്കും ഇന്നും രോഗം ബാധിച്ചു. സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കി രാജാക്കാട് സ്വദേശി വത്സമ്മ ജോയിയാണ് മരിച്ചത്. ഇന്ന് 196 പേര്‍ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

തിരുവനന്തപുരം 157, കാസര്‍ഗോഡ് 74, എറണാകുളം 72, കോഴിക്കോട് 64, പത്തനംതിട്ട 64, ഇടുക്കി 55, കണ്ണൂര്‍ 35, കോട്ടയം 25, ആലപ്പുഴ 20, പാലക്കാട് 19, മലപ്പുറം 18, കൊല്ലം 11, തൃശൂര്‍ 5, വയനാട് 4. ഇന്ന് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക് തിരുവനന്തപുരം 11, കൊല്ലം 8, പത്തനംതിട്ട 19, കോട്ടയം 13, ഇടുക്കി 3, എറണാകുളം 1, തൃശൂര്‍ 1, പാലക്കാട് 53, മലപ്പുറം 44, കോഴിക്കോട് 15, വയനാട് 1, കണ്ണൂര്‍ 10, കാസര്‍ഗോഡ് 17

24 മണിക്കൂറിനിടെ 16,444 സാമ്പിളുകള്‍ പരിശോധിച്ചു. 1,84,601 പേരാണ് നിരീക്ഷണത്തിലുള്ളത്. 4,989 പേര്‍ ആശുപത്രികളിലും. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 9,553 പേര്‍ക്കാണ്. 602 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലുള്ളത്. 4880 പേരാണ്. ഇതുവരെ 2,60,356 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 7485 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 82,568 സാമ്പിളുകള്‍ ശേഖരിച്ചു. അതില്‍ 78,415 സാമ്പിളുകള്‍ നെഗറ്റീവായി. ഹോട്ട്‌സ്‌ പോട്ടുകളുടെ എണ്ണം 234 ആയി. 16 പ്രദേശങ്ങള്‍ ഇന്ന് ഹോട്ട്‌സ്‌പോട്ടാക്കി.

തൃശൂര്‍: ജില്ലയില്‍ ബുധനാഴ്ച (ജൂലൈ 15) 5 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ രോഗമുക്തനായി. കോവിഡ് രോഗിയുമായുളള സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ കാടുകുറ്റി സ്വദേശി (23, സ്ത്രീ), ഉറവിടം വ്യക്തമല്ലാത്ത കോടശ്ശേരി സ്വദേശി (26, സ്ത്രീ), ജൂണ്‍ 12 ന് റിയാദില്‍ നിന്ന് വന്ന താന്ന്യം സ്വദേശി (61, പുരുഷൻ), ജൂണ്‍ 28 ന് ബഹറൈനില്‍ നിന്ന് വന്ന ചിറ്റണ്ട സ്വദേശി (30, പുരുഷന്‍),

ജൂലൈ 8 ന് മുംബൈയില്‍ നിന്ന് വന്ന നെടുപുഴ സ്വദേശി (33, പുരുഷന്‍) എന്നിവര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 678 ആയി. രോഗം സ്ഥിരീകരിച്ച 241 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. തൃശൂര്‍ സ്വദേശികളായ 8 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയിലുണ്ട്. രോഗവ്യാപനത്തിന്റെ സ്ഥിതി അറിയുന്നതിനുളള ആന്റിജന്‍ പരിശോധനയ്ക്ക് ജില്ലയില്‍ ഇന്ന് (ജൂലൈ 15) തുടക്കമായി.

കുന്നംകുളം, ഇരിങ്ങാലക്കുട നഗരസഭകളിലായി 100 ല്‍പരം പേര്‍ക്ക് പരിശോധന നടത്തി. ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 14105 പേരില്‍ 13831 പേര്‍ വീടുകളിലും 274 പേര്‍ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 53 പേരെയാണ് ബുധനാഴ്ച (ജൂലൈ 15) ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. 1009 പേരെ ബുധനാഴ്ച (ജൂലൈ 15) നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 1082 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി.

ബുധനാഴ്ച (ജൂലൈ 15) 693 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 17347 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതില്‍ 15446 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 1901 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി നിരീക്ഷണത്തില്‍ ഉളളവരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നത് കൂടാതെ 7300 ആളുകളുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ബുധനാഴ്ച (ജൂലൈ 15) 401 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 49646 ഫോണ്‍ വിളികള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നു. 128 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. (ജൂലൈ 15) ബുധനാഴ്ച റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 688 പേരെ ആകെ സ്‌ക്രീന്‍ ചെയ്തിട്ടുണ്ട്.

ഇതോടെ 14 വാര്‍ഡുകളില്‍ നിയന്ത്രണം.അതീവ ജാഗ്രതാ നിര്‍ദ്ദേശം.കുന്നംകുളം: നഗരസഭാ പ്രദേശത്തെ കണ്ടെയ്ന്‍മെന്റ് സോണുകളായ 6 വാര്‍ഡുകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കി. കിഴൂര്‍ നോര്‍ത്ത് (3) കക്കാട് (7) മുനിമട (8) ആനായ്ക്കല്‍(8) തെക്കേപ്പുറം (21) കുറുക്കന്‍പാറ (22) ഇഞ്ചിക്കുന്ന് (26) കാവിലക്കാട് (33) എന്നി വാര്‍ഡുകള്‍ കൂടി കണ്ടയിന്റ് മെന്റ് സോണായി കൂട്ടിചേര്‍ത്തു. നിലിവില്‍ അയ്യപ്പത്ത് റോഡ് (10), ചെറുകുന്ന് (11), ഉരുളികുന്ന് (12), നെഹ്റു നഗര്‍ (19), ശാന്തിനഗര്‍ (20), പൊര്‍ക്കളേങ്ങാട് (25) എന്നാ വാര്‍ഡുകള്‍ക്ക് പുറമേയാണ്. കടങ്ങോട് പഞ്ചായത്തിലെ 4, 5 വാര്‍ഡുകള്‍ കൂടി കണ്ടയിന്‍മെന്റ് സോണില്‍ ഉള്‍പെടുത്തി.

പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കതിരെ നടപടിയെടുക്കാന്‍ കുന്നംകുളം പോലീസിനോട് നഗരസഭാധികൃതര്‍ ആവശ്യപ്പെട്ടു. കടകമ്പോളങ്ങള്‍ നിര്‍ബന്ധിച്ച് അടപ്പിക്കില്ല. എന്നാല്‍ വരും ദിവസങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവരെയും കൂട്ടം കൂടുന്നവരെയും ബുധനാഴ്ച പോലീസ് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. സോണുകളില്‍ പ്രധാന വഴികള്‍ ഒഴികെ എല്ലാ വഴികളും അടച്ചിട്ടു. നഗരത്തില്‍ ഉച്ചയ്ക്കു ശേഷം കടകള്‍ അടച്ചു. ബസ് സര്‍വീസുകളും ഭാഗികമായി റദ്ദാക്കി

കണ്ടെയ്ന്‍മെന്റ് സോണുകളായ സ്ഥലങ്ങളില്‍ അവശ്യ സര്‍വീസുകള്‍ മാത്രമാണ് അനുവദിച്ചത്. എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ പെടാത്തതും രോഗബാധിത മേഖലകളിലൊന്നുമായ കുന്നംകുളം നഗരസഭ ഓഫീസും അനുബന്ധ ഓഫീസുകളും ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ അടച്ചിട്ടു. ആരോഗ്യ വിഭാഗം പ്രവര്‍ത്തകരടക്കം 4 പേര്‍ക്കാണ് നഗരസഭയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

14 കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും കഴിഞ്ഞ ദിവസം സമ്പര്‍ക്ക രോഗബാധയുണ്ടായി. മുന്‍പ് നഗരസഭയിലെ താത്കാലിക ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നഗരസഭ പ്രദേശം ഉള്‍പ്പെടുന്ന വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണിലായിരുന്നു.നഗരസഭ അങ്കണത്തില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ഓഫീസ്, എന്‍ യു എം എല്‍ ഓഫീസ് എന്നിവയും അടച്ചിട്ടു. സുഭിക്ഷ കാന്റീന്‍ നേരത്തെ തന്നെ അടച്ചു.