ആൽവിൻ പെൻസിൽ മുനയിൽ കൊത്തിയെടുത്തത് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സ്

പെൻസിൽ കൊണ്ട് എഴുതുന്നവരെനെ കണ്ടിട്ടുണ്ട്, വരയ്ക്കുന്നവരെ കണ്ടിട്ടുണ്ട്, എന്നാൽ ഇവരിൽ നിന്നെല്ലാം ആൽവിൻ വ്യത്യസ്തമാകുന്നത് പെൻസിലിൽ ശില്പങ്ങൾ തീർത്താണ്. മൈക്രോ ആർട്ട് കേരളത്തിൽ അത്രയധികം പ്രചാരമില്ലാത്ത കലാരൂപമാണ്. എട്ടുമണിക്കൂർ നീണ്ട മൈക്രോ ആർട്ട് നിർമാണത്തിലൂടെ ആൽവിൻ സ്വന്തമാക്കിയത് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് ആണ്.
48 രാജ്യങ്ങളുടെ പേരാണ് പെൻസിൽ മുനമ്പിൽ നിർമ്മിച്ചെടുത്തത്. നേരത്തെ തന്നെ ഈ പ്രകടനത്തെ തേടി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സും വന്നിരുന്നു. യൂട്യൂബിൽ നിന്നും മൈക്രോ ആർട്ട് കണ്ട് മനസിലാക്കിയാണ് തുടക്കം. ആദ്യം വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും എല്ലാം പേരുകൾ പെൻസിലിൽ പകർത്തി.

മർച്ചന്റ് നേവിയിൽ ജോലി ലഭിച്ചെങ്കിലും ലോക്ക് ഡൗൺ മൂലം പോവാൻ കഴിഞ്ഞില്ല. ഇതോടെ മൈക്രോ ആർട്ടിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. വെള്ളാങ്ങല്ലൂർ നെല്ലിപ്പുള്ളി വീട്ടിൽ വിൻസെന്റ് ബേബി ദമ്പതികളുടെ മകനാണ് ആൽവിൻ.