അവണൂർ, അടാട്ട്, ചേർപ്പ്, പൊറത്തുശ്ശേരി(പഴയ), വടക്കേക്കാട്, തൃക്കൂർ പഞ്ചായത്തുകൾ കണ്ടെയ്ൻമെന്റ് സോണിൽ

ജില്ലയിൽ കോവി ഡ് രോഗബാധ പടരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. ഇതേത്തുടർന്ന് കോവിഡ് രോഗവ്യാപന സാധ്യത പ്രതിരോധിക്കുന്നതിനായി ജില്ലയിലെ ആറ് ഗ്രാമപഞ്ചായത്തുകളെ കണ്ടെയ്ൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ചു. അവണൂർ, അടാട്ട്, ചേർപ്പ്, പൊറത്തുശ്ശേരി(പഴയ), വടക്കേക്കാട്, തൃക്കൂർ എന്നീ പഞ്ചായത്തു പ്രദേശങ്ങളിൽ ദുരന്തനിവാരണ നിയമം, ക്രിമിനൽ നടപടിച്ചട്ടത്തിലെ സെക്ഷൻ 144 എന്നിവയനുസരിച്ച് കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

ഇവിടങ്ങളിൽ കേന്ദ്ര നിർദ്ദേശപ്രകാരമുള്ള അവശ്യ സർവ്വീസുകൾ മാത്രമേ അനുവദിക്കൂ. അടിയന്തിരാവശ്യങ്ങൾക്കല്ലാതെ പൊതുജനങ്ങൾ പുറത്തിറങ്ങി നടക്കരുത്. കൂട്ടം കൂടുന്നത് നിരോധിച്ചിരിക്കുകയാണ്. വ്യക്തികൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കണം. വ്യാപാര സ്ഥാപനങ്ങളിൽ 3 ഉപഭോക്താക്കളിൽ കൂടുതൽ പേർ പാടില്ല. വഴിയോര കച്ചവടം, ചായക്കട, ജ്യൂസ് സ്റ്റാളുകൾ എന്നിവയൊഴികെ മറ്റ് സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ രാവിലെ 7 മുതൽ വൈകിട്ട് 7 മണി വരെ മാത്രമേ തുറക്കാവൂ. പ്ളാൻ്റേഷൻ നിർമ്മാണമേഖലകളിലെ പ്രവൃത്തികളിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് തൊഴിലാളികളെ കൊണ്ടുവരരുത്. വീടുകൾ കയറിയുള്ള കച്ചവടവും നടത്തരുത്.