സമൂഹവ്യാപനമറിയാൻ കേരളത്തിൽ ഐസിഎംആറിന്റെ പഠനം

കൊവിഡിൻ്റെ സമൂഹ വ്യാപനമറിയാൻ കേരളത്തിൽ ഐസിഎംആർ പ്രത്യേക സംഘം പഠനം തുടങ്ങി. പഠനത്തിൻ്റെ ഭാഗമായി പാലക്കാട്, എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നും 1200 പേരുടെ സാമ്പിളെടുത്ത് റാൻഡം പരിശോധന നടത്തും.

ഓരോ ജില്ലകളിൽ നിന്നും പത്ത് പഞ്ചായത്തുകളെ തെരഞ്ഞെടുത്ത് ഓരോ പഞ്ചായത്തിലെയും 40 പേരെ വീതമാണ് പരിശോധിക്കുക. രക്തത്തിലെ ആന്റിബോഡി സാന്നിധ്യമാണ് പരിശോധിക്കുക. നിലവിൽ ലക്ഷണങ്ങളോ രോഗമോ ഇല്ലാത്തവരെയാണ് പരിശോധനയ്ക്കായി തെരഞ്ഞെടുക്കുക.

രോഗമുണ്ടോയെന്നതിനൊപ്പം, സമൂഹവ്യാപനം ഉണ്ടായോ എന്നും ആന്റി ബോഡി രൂപപ്പെട്ട് ചികിത്സയില്ലാതെ തന്നെ പ്രതിരോധ ശേഷി കൈവരിച്ചോയെന്നും പരിശോധിക്കും. ഐ.സി.എം.ആർ നിയോഗിച്ച സംഘം 5 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. 20 അംഗ സംഘമാണ് കേരളത്തിൽ പരിശോധന നടത്തുന്നത്. ആരോഗ്യവകുപ്പിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും സഹായത്തോടെയാണ് സാംപിൾ ശേഖരണം നടത്തുന്നത്.