ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ ജൂലൈ 31 വരെ..

ജില്ലയിൽ ജൂൺ ഒമ്പത് അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി വരെ ട്രോളിംഗ് നിരോധനം നടപ്പിലാക്കും. നിരോധനം ആരംഭിക്കുന്നതിന് മുന്നോടിയായി നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലാ ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ സി എസ്‌ സ്മിതാ റാണിയുടെ അധ്യക്ഷതയിൽ ജില്ലാതല യോഗം ചേർന്നു.

ട്രോളിംഗ് നിരോധനം നിലവിൽ വരുന്നതിന് മുൻപായി ജില്ലയുടെ തീരപ്രദേശത്ത് പ്രവർത്തിക്കുന്ന എല്ലാ അന്യസംസ്ഥാന യന്ത്രവത്കൃത ബോട്ടുകളും തീരം വിട്ടു പോകണം. മറ്റു ബോട്ടുകൾ അതത് പ്രദേശങ്ങളിൽ ആങ്കർ ചെയ്യണം. വള്ളങ്ങൾ ഉപയോഗിച്ചുള്ള ട്രോളിംഗ്, ഡബിൾ നെറ്റ് എന്നിവ ഈ കാലയളവിൽ അനുവദിക്കുന്നതല്ല.

കടലിൽ പോകുന്ന വലിയ വള്ളത്തോടൊപ്പം ഒരു കാരിയർ വള്ളം മാത്രമേ അനുവദിക്കുകയുള്ളൂ. ഉപയോഗിക്കുന്ന കാരിയർ വള്ളത്തിന്റെ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ അതത് മത്സ്യഭവൻ ഓഫീസിൽ ഉടമകൾ റിപ്പോർട്ട് ചെയ്യണം. ജില്ലയുടെ തീരപ്രദേശത്തും ഹാർബറുകളിലും മറ്റും പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ യന്ത്രവത്കൃത ബോട്ടുകൾക്ക് ഇന്ധനം നൽകാൻ പാടില്ല.

ഇന്ധനം നൽകുന്ന ഡീസൽ ബങ്കുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. കൂടാതെ കായലിനോടോ ജെട്ടിയോടോ ചേർന്ന് പ്രവർത്തിക്കുന്ന ബങ്കുകൾ ട്രോളിംഗ് കാലയളവിൽ പ്രവർത്തിക്കാൻ പാടില്ല.

പട്രോളിങ് ശക്തമാക്കുന്നതിനായി അഴീക്കോട് ചേറ്റുവ ഹാർബർ കേന്ദ്രീകരിച്ച് രണ്ട് പട്രോളിങ് ബോട്ട്, സീ റെസ്ക്യൂ ഗാർഡുമാർ, പോലീസ് പട്രോളിങ് എന്നിവ നടപ്പിലാക്കും. മത്സ്യത്തൊഴിലാളികൾ നിരോധന കാലയളവിൽ കടലിൽ പോകുമ്പോൾ നിർബന്ധമായും ക്യു ആർ കോഡ് സ്കാൻ ചെയ്യാൻ സാധിക്കാവുന്ന ആധാർ കാർഡ് കൈവശം വയ്ക്കേണ്ടതാണ്.

ബോട്ടുകളുടെ കളർ കോഡിങ് വേഗത്തിൽ പൂർത്തിയാക്കണം. ട്രോളിംഗ് നിരോധന കാലത്ത് തൊഴിൽ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും സൗജന്യ റേഷൻ യഥാസമയം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ജില്ലാ സപ്ലൈ ഓഫീസർ സ്വീകരിക്കണം എന്നീ നിർദ്ദേശങ്ങൾ നൽകി.

വിവിധ മത്സ്യത്തൊഴിലാളി സംഘടനകളുടെ ജനപ്രതിനിധികൾ ഉന്നയിച്ച ആവശ്യങ്ങളും നിർദ്ദേശങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. ജില്ലയിൽ ഫിഷറീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം മെയ് 15 മുതൽ ആരംഭിച്ചിട്ടുണ്ട്. കൺട്രോൾ റൂം നമ്പർ 0480 2996090.