പെരിന്തൽമണ്ണയിലെ സ്വർണ്ണക്കവർച്ച: കണ്ണാറ സ്വദേശികളടക്കം 9 പേർ പിടിയിൽ.

പെരിന്തൽമണ്ണ: ജ്വല്ലറി ഉടമകളെ കാറിൽ പിന്തുടർന്ന് മുന്നര കിലോഗ്രാം സ്വർണം തട്ടിയെടുത്ത കേസിൽ കണ്ണാറ സ്വദേശികളടക്കം ഒമ്പത് പേരെ കൂടി അറസ്റ്റ് ചെയ്തു‌. ഇവരിൽ നിന്ന് 2.2 കി. ഗ്രാം സ്വർണം കണ്ടെടുത്തു.

കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകക്കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന കണ്ണൂർ കൂത്തു പറമ്പ് പാറക്കെട്ട് വീട്ടിൽ വിപിൻ (36), കോഴിക്കോട് താമരശേരി അടിവാരം ആലംപടി ശിഹാബുദ്ദീൻ (28),

അടിവാരം പുത്തൻവീട്ടിൽ അനസ് (27), കണ്ണൂർ പിണറായി എരുവെട്ടിയിലെ കിഴക്കേപറമ്പത്ത് അനന്തു (28), തൃശൂർ വെള്ളാനിക്കര സ്വദേശികളായ കൊട്ടിയാട്ടിൽ സലീഷ് (35), കിഴക്കുംപാട്ടുകര പട്ടത്ത് മിഥുൻ എന്ന അപ്പു (37), പാട്ടുരക്കൽ കുറിയേടത്ത് മനയിൽ അർജുൻ കെ. നാരായൺ (28),

പീച്ചി സ്വദേശികളായ ആൽപ്പാറ പയ്യംകോട്ടൽ സതീഷ് (46), കണ്ണാറ കുഞ്ഞിക്കാവിൽ ലിസൺ സാം (31) എന്നിവരെയാണ് കണ്ണൂർ, തൃശൂർ, താമരശേരി എന്നിവിടങ്ങളിൽനിന്ന് മലപ്പുറം ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കൂത്തുപറമ്പ്പത്തായക്കുന്ന് പാട്യം സ്വദേശികളായ ശ്രീരാജ് വീട്ടിൽ നിജിൽരാജ് (35),

ആശാരിക്കണ്ടിയിൽ പ്രഭിൻലാൽ (29), തൃശൂർ വരന്തരപ്പള്ളി കളിയങ്ങര സജിത്ത് കുമാർ (39), എളവള്ളി സ്വദേശി കോരാം വീട്ടിൽ നിഖിൽ (29) എന്നിവരെ കവർച്ച നടന്ന ദിവസം തൃശൂർ പൊലീസ് പിടികൂടിയിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച‌ രാത്രി എട്ടരയോടെയാണ് പെരിന്തൽമണ്ണ ഊട്ടി റോഡിൽ കെ.എം ജ്വല്ലറി ഉടമകളായ കിനാതിയിൽ യൂസുഫ്, സഹോദരൻ ഷാനവാസ് എന്നിവരെ ആക്രമിച്ച് സ്വർണമടങ്ങിയ ബാഗുകൾ കവർന്നത്. കൃത്യത്തിൽ പങ്കാളികളായ നാലുപേർ കൂടി അറസ്റ്റിലാകാനുണ്ടെന്ന് മലപ്പുറം എസ്.പി ആർ. വിശ്വനാഥ്, പെരിന്തൽമണ്ണ ഡിവൈ.എസ്.പി ടി.കെ. ഷൈജു എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.