
സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില പരിഷ്കരണ റിപ്പോർട്ടിൽ തിരുത്തൽ നിർദേശം നൽകി മുഖ്യമന്ത്രി. 13 ഇനം സാധനങ്ങളുടെ സബ്സിഡി നിരക്ക്. മുപ്പത് ശതമാനം സബ്സിഡി ഉറപ്പാക്കി വില നിർണ്ണയിക്കാനാണ് ഭക്ഷ്യവകുപ്പിന്റെ ആലോചന.
അതിനിടെ സപ്ലൈകോയെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് എഐടിയുസി സെക്രട്ടറിയറ്റിലേക്ക് മാർച്ച് നടത്തി. സപ്ലൈകോ വഴി വിൽക്കുന്ന 13ഇനം സബ്സിഡി സാധനങ്ങളുടെ വില കൂട്ടാൻ സർക്കാർ തീരുമാനമെടുത്തിരുന്നു. ഓരോ സാധനങ്ങൾക്കും ഓരോ നിരക്കിൽ സബ്സിഡി ഏർപ്പെടുത്തി വില പരിഷകരിക്കാമെന്നായിരുന്നു ഭക്ഷ്യവകുപ്പ് നിയോഗിച്ച വിദഗ്ധ സമിതിയുടെ നിർദേശം.
എന്നാൽ സാധനങ്ങൾക്കെല്ലാം ഒരേ നിരക്കിൽ സബ്സിഡി നൽകിയാൽ മതി എന്നാണ് മുഖ്യമന്ത്രിയുടെ തിരുത്ത്. സാധനങ്ങളുടെ നിലവിലെ വിപണി വില കണക്കാക്കി മുപ്പത് ശതമാനം സബ്സിഡി നൽകാനാണ് ഭക്ഷ്യവകുപ്പ് ആലോചിക്കുന്നത്. ഭക്ഷ്യവകുപ്പ്, ധനവകുപ്പ് മന്ത്രിമാർ തമ്മിലുള്ള ചർച്ചയിൽ നിരക്കിൽ ധാരണയാകും. അടുത്ത മന്ത്രിസഭാ യോഗം സാധനങ്ങളുടെ വിലവർധനയ്ക്ക് അംഗീകാരം നൽകും.