
തൃശ്ശൂർ: ആഭരണ നിർമാണശാലയിൽ നിന്ന് റെയിൽവെ സ്റ്റേഷനിലേക്ക് കൊണ്ടു പോകും വഴി 1.80 കോടിയുടെ 3.152 കിലോ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പ്രധാന പ്രതി അറസ്റ്റിൽ. എറണാകുളം കറുകുറ്റി പടയാറ്റിൽ സിജോ ജോസ് (36) ആണ് തൃശ്ശൂർ ടൗൺ ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.
കവർച്ചയുടെ ആസൂത്രകനായ സിജോയാണ് സ്വർണം വിൽക്കാൻ നേതൃത്വം നൽകിയതും. കേസിൽ ഒന്നാം പ്രതി ഉൾപ്പെടെ 10 പേർ നേരത്തേ അറസ്റ്റിലായിരുന്നു. സിജോ 11-ാം പ്രതിയാണ്.
സംഭവദിവസം ഇയാളും മൂന്നാംപ്രതി സനീഷും ഒത്തുചേർന്ന് അരണാട്ടുകരയിലെ വാടക വീട്ടിൽവെച്ചാണ് കവർച്ച ആസൂത്രണം ചെയ്തത്. സംഭവശേഷം കവർച്ച ചെയ്തെടുത്ത സ്വർണവുമായി ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നു. സ്വർണം ഉരുക്കി തിരൂപ്പൂർ, ഈറോഡ് എന്നിവിടങ്ങളിൽ കൊണ്ടു പോയി വിറ്റ് പണമാക്കി. വിറ്റ സ്വർണത്തിന്റെയും പണത്തിന്റെയും ഒരു ഭാഗം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.