
പന്നിത്തടം : പന്നിത്തടത്ത് യുവാവിനെ മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ ആക്രമണത്തിനെത്തിയ കാർ നാട്ടുകാർ പിടികൂടി എരുമപ്പെട്ടി പോലീസിന് കൈമാറി. മരത്തംകോട് എരവത്തയിൽ വീട്ടിൽ ഷെജീർ (35) നെ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10.30-നാണ് ആക്രമിച്ചത്.
പന്നിത്തടം-അക്കിക്കാവ് റോഡിലെ ഷെജീറിന്റെ കടയ്ക്ക് മുന്നിൽ കാറിലെത്തിയ സുഹൃത്തിനോട് സംസാരിക്കവെയാണ് ആക്രമിച്ചത്. കൈകൾക്കും നടുവിനും ഗുരുതരമായി പരിക്കേറ്റ ഷെജീർ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ആക്രമണ സമയത്ത് കാർ മതിലിൽ ഇടിച്ചിരുന്നു. പിന്നീട് ഇതേ കാറിൽ അക്കിക്കാവ് റോഡിലൂടെ പ്രതികൾ രക്ഷപ്പെടുകയും ചെയ്തു. ചങ്ങരംകുളത്ത് കാർ ഉപേക്ഷിച്ചാണ് ഇവർ രക്ഷപ്പെട്ടതെന്ന് പറയുന്നു. വാടകയ്‌ക്കെടുത്ത കാറാണിത്.
ഇവിടെ നിന്ന് റിക്കവറി വാഹനം ഉപയോഗിച്ച് തൃശ്ശൂരിലെ വർക്ക് ഷോപ്പിലേക്ക് മാറ്റുകയായിരുന്നു. ആക്രമികൾ സഞ്ചരിച്ചിരുന്ന കാറാണെന്ന് അക്കിക്കാവ് മരത്തംകോട് സ്വദേശി തിരിച്ചറിഞ്ഞു. തുടർന്ന് പന്നിത്തടത്തെ സുഹൃത്തുക്കൾക്ക് വിവരം നൽകിയാണ് വാഹനം പിടികൂടിയത്.