
ഗുരുവായൂർ : ഭാഗവത സത്ര സമിതിയുടെ നേതൃത്വത്തിൽ ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ പത്തു ദിവസം നീണ്ടുനിൽക്കുന്ന ശ്രീമന്നാരായണീയ മഹാസത്രം തിങ്കളാഴ്ച രാത്രി ആരംഭിച്ചു. ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ദീപം തെളിയിച്ച് സത്രത്തിന് തുടക്കംകുറിച്ചു. യജ്ഞാചാര്യൻ തോട്ടം ശ്യാം നമ്പൂതിരി നാരായണീയമാഹാത്മ്യം വർണിച്ചു.
ചൊവ്വാഴ്ച രാവിലെ അഞ്ചിന് വിഷ്ണുസഹസ്രനാമജപത്തോടെ സത്രപരിപാടികൾ ആരംഭിച്ചത്. ആറിന് നാരായണീയ പാരായണവും. വിവിധ സ്ഥലങ്ങളിൽനിന്നെത്തുന്ന പത്ത് നാരായണീയ സമിതികളിലെ അമ്മമാർ പത്തു ദശകം വീതം ദിവസവും നാരായണീയപാരായണം നടത്തി.
രാവിലെ ഒമ്പതര മുതൽ ആധ്യാത്മിക പണ്ഡിതരുടെ പ്രഭാഷണമുണ്ടാകും. വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാട്, സ്വാമി സന്മയാനന്ദ, ഡോ.കെ.എസ്. രാധാകൃഷ്ണൻ, എ.കെ.ബി. നായർ, ഗുരുവായൂർ കേശവൻ നമ്പൂതിരി തുടങ്ങിയ 50 ഓളം ആചാര്യന്മാർ പ്രഭാഷണം നടത്തും.
സത്രസമിതി ആസ്ഥാനമന്ദിരത്തിൽ മഹാഗണപതിഹോമം, മഹാ സുദർശനഹോമം എന്നിവ തിങ്കളാഴ്ച പുലർച്ചെ നടന്നു. തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികനായി.