
തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് തൃശൂർ മൃഗശാലയിൽ നിന്നും പക്ഷിമൃഗാദികളെ ഒക്ടോബറിൽ മാറ്റിത്തുടങ്ങുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. പുത്തൂർ മുതൽ പയ്യപ്പിള്ളിമൂല വരെ നിർമ്മിക്കുന്ന ഡിസൈൻ റോഡിനായി 47.30 കോടി രൂപ ചെലവഴിച്ചാണ് സ്ഥലം ഏറ്റെടുക്കുന്നത്. അതിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ തുടർ നടപടികൾ പുരോഗമിക്കുകയാണ്. പുത്തൂർ സുവോളജിക്കൽ പാർക്കിലേക്കുള്ള സഞ്ചാരം ഇതോടെ സുഗമമാവുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മയിലിനെ സുവോളജിക്കൽ പാർക്കിലേക്ക് കൊണ്ടുവന്ന് ഈ പരിപാടിക്ക് തുടക്കം കുറിക്കുകയാണ് ലക്ഷ്യം. 48 ഇനങ്ങളിലായി 117 പക്ഷികൾ, 279 സസ്തനികൾ, 43 ഉരഗവർഗ ജീവികൾ എന്നിങ്ങനെ 479 പക്ഷി മൃഗാദികളെ മാറ്റാനുള്ള അനുമതിയാണ് ഇപ്പോൾ ലഭിച്ചത്. തത്ത വർഗത്തിൽപ്പെട്ട പക്ഷികൾ, ജലപക്ഷികൾ എന്നിവയെയും മാറ്റും. നിരീക്ഷിച്ച ശേഷം ഒക്ടോബർ അവസാനത്തോടെ ബോണറ്റ് കുരങ്ങുകളിൽ ആദ്യ ബാച്ചും തിരുവനന്തപുരം നെയ്യാറിൽ നിന്നും ചീങ്കണ്ണികളെയും കൊണ്ടുവരും.
നവംബർ ഒന്നു മുതൽ അംഗസംഖ്യ ഏറ്റവും കൂടുതലുള്ള മാനുകളെ മാറ്റും. തിരുവനന്തപുരം മൃഗശാലയിൽ നിന്നും പുത്തൂരിലേക്ക് നൽകാമെന്ന് തീരുമാനിച്ചിട്ടുള്ള നാല് കാട്ടുപോത്തുകളെ മാറ്റുന്നതിനുള്ള അനുവാദം കൂടി മൃഗശാല അതോറിറ്റിയിൽ നിന്നും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇവയെയും നവംബർ പകുതിയോടെ പുത്തൂരിലേക്ക് മാറ്റാനാവും.
കേന്ദ്ര മൃഗശാല അതോറിറ്റി നൽകിയ ആറുമാസത്തിന് മുൻപ് തന്നെ എല്ലാ മൃഗങ്ങളെയും മാറ്റാനാണ് ലക്ഷ്യം. ഇന്ത്യയിലെ മറ്റു മൃഗശാലകളിൽ നിന്നും ലഭ്യമാകുന്ന മൃഗങ്ങളെ മാറ്റാനുള്ള നടപടികളും ഇതോടൊപ്പം മുന്നോട്ടുപോകുന്നുണ്ട്. പാർക്കുമായി ബന്ധപ്പെട്ട ഉന്നതതല സമിതി യോഗം അടുത്തയാഴ്ച വനം വന്യജീവി മന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടക്കും.
ഫോറസ്റ്റ് വകുപ്പ് പിടികൂടി എവിടെയും തിരിച്ചുകൊണ്ടുപോയി വിടാൻ കഴിയാതെ സംരക്ഷിക്കുന്ന മൃഗങ്ങളെയും സുവോളജിക്കൽ പാർക്കിലേക്ക് മാറ്റാനാണ് ഉദ്ദേശം. ഒ.പി, ഐ.പി സൗകര്യങ്ങളോടെ മുഴുവൻ സമയം പ്രവർത്തിക്കുന്ന മൃഗാശുപത്രി സമുച്ചയം സുവോളജിക്കൽ പാർക്കിലെ മറ്റൊരു ശ്രദ്ധേയമായ പദ്ധതിയാകും.