സ്ത്രീയെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രവാസിയിൽ നിന്നും രണ്ടര ലക്ഷം തട്ടിയെടുത്ത യുവാവ് പിടിയിൽ..

സ്ത്രീയെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ ഫേസ്ബുക്ക് ഐ.ഡിയുണ്ടാക്കി മെസഞ്ചർ ചാറ്റിങ്ങിലൂടെ സൗഹൃദം സ്ഥാപിച്ച് പ്രവാസിയിൽ നിന്നും രണ്ടര ലക്ഷം തട്ടിയ യുവാവ് അറസ്റ്റിലായി. കോട്ടയം പാമ്പാടി സ്വദേശി കുരിയന്നൂർ കുന്നേൽ കണ്ണൻ (34) ആണ് അന്തിക്കാട് സ്വദേശിയുടെ പരാതിയിൽ അന്തിക്കാട് പൊലിസ്റ്റ് ചെയ്തത്.

2022 ജൂണിലാണ് പെൺകുട്ടിയുടെ ചിത്രമുള്ള ഫേസ്ബുക്ക് വഴി അന്തിക്കാട്ടെ യുവാവിനെ കണ്ണൻ പരിചയപ്പെടുന്നത്. ഒരിക്കൽ പോലും നേരിൽ കാണാത്ത യുവതിയുമായി അന്തിക്കാട്ടെ യുവാവ് മെസഞ്ചർ ചാറ്റിൽ സജീവമായി. ഇതിനിടെ തന്റെ കുഞ്ഞ് ആശുപത്രിയിലാണെന്നും 5000 രൂപ ഉടനെ അയക്കണമെന്നും യുവതി ചാറ്റിലൂടെ ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പിന്റെ തുടക്കം ആരംഭിച്ചത്.

സൗഹൃദത്തിലുള്ളത് യുവതിയാണെന്ന ഉറപ്പിൽ അന്തിക്കാട്ട യുവാവ് 5000, 10000, 20,000 എന്നിങ്ങനെ പലപ്പോഴായി പണം വാങ്ങി കൊണ്ടേയിരുന്നു പിന്നീട് സൗഹൃദം ഭീഷണിയിലേക്ക് എത്തി. ഇനി പണം നൽകാൻ ആവില്ലെന്ന് യുവാവ് പറഞ്ഞതോടെ മെസഞ്ചർ ചാറ്റിലെ അശ്ലീല സംഭാഷണങ്ങളുടെ സ്ക്രീൻഷോട്ട് എടുത്ത് വീട്ടുകാർക്ക് കൈമാറുമെന്ന് ഭീഷണി പ്പെടുത്തിയതോടെ അന്തിക്കാട്ടെ യുവാവ് വീണ്ടും വഴങ്ങി. ഇങ്ങനെ പലപ്പോഴായി രണ്ടര ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.

ഫേസ്ബുക്കിലെ യുവതിയുടെ സഹോദരൻ എന്ന പേരിൽ ഫോണിൽ വിളിച്ചും വാട്സ്ആപ്പ് വഴിയുമൊക്കെയാണ് കണ്ണൻ വിദേശത്ത് ജോലിയുള്ള യുവാവിൽ നിന്നും പണം തട്ടിക്കൊണ്ടേയിരുന്നത്. ഏറ്റവും ഒടുവിൽ 75,000 നൽകിയാൽ പ്രശ്നം തീർക്കാമെന്ന് ഭീഷണി വന്നപ്പോൾ അന്തിക്കാട്ടെ യുവാവ് തൃശൂർ റൂറൽ എസ്.പിക്ക് നേരിൽ പരാതി നൽകുകയായിരുന്നു. സൈബർ വിഭാഗം നടത്തിയ പരിശോധനയിൽ യുവതിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കി മെസഞ്ചർ വഴി യുവാവിൽ നിന്ന് പണം തട്ടുകയാണെന്ന് കാര്യം പോലീസിന് ബോധ്യമായി.

തുടർന്നാണ് ഇയാളെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഇയാൾ സമാനമായ മറ്റു തട്ടിപ്പുകളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.