
അഴീക്കോട്- തീരത്തോട് ചേർന്ന് ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന വള്ളങ്ങൾ പിടിച്ചെടുത്ത് ഫിഷറീസ് ഉദ്യോഗസ്ഥർ പിഴ ചുമത്തി. അധികൃതരുടെ മുന്നറിയിപ്പ് വകവെക്കാതെ അനധികൃത മത്സ്യബന്ധനം നടത്തിയ കാരുണ്യനാഥൻ, കാരുണ്യ എന്നീ വള്ളങ്ങളാണ് ചെറുമത്സ്യങ്ങളെ പിടിച്ചതിന് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.
എറണാകുളം കുമ്പളങ്ങി സ്വദേശി പൊന്നാംപുരയ്കൽ ജോസഫിന്റെ ഉടമസ്ഥതയിലുള്ളതാണ് കാരുണ്യനാഥൻ വള്ളം. 10 സെന്റീമീറ്ററിൽ താഴെ വലിപ്പമുള്ള 800 കിലോ അയല ഇനത്തിൽപ്പെട്ട മത്സ്യമാണ് വള്ളത്തിലുണ്ടായിരുന്നത്.
അഴീക്കോട് ഇടിയൻചാൽക്കര സ്വദേശി റഷീദ് മകൻ മുഹമ്മദ് റാഫിയുടെ ഉടമസ്ഥതയിലുള്ള കാരുണ്യ എന്ന വളളത്തിൽ നിന്നും നിയമപരമായ അളവിൽ അല്ലാതെ കണ്ട 600 കിലോ ചെറിയ അയല ഇനത്തിൽ മീനുകളാണ് പിടിച്ചെടുത്തത്.