
അന്തിക്കാട് : ലോട്ടറി റിസൾട്ട് നോക്കാൻ ടി.വി. യുടെ റിമോട്ട് നൽകിയില്ലെന്ന കാരണത്താൽ ഭിന്നശേഷിക്കാരനായ മകനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മനക്കൊടി നടുമുറി സ്വദേശി മേനങ്ങത്ത് വീട്ടിൽ തിലകൻ (55) എന്ന മാധവനാണ് പിടിയിലായത്. മണലൂരിലുള്ള സ്‌കൂളിലെ വിദ്യാർത്ഥിയാണ് ഭിന്നശേഷിക്കാരനായ ശിവപ്രസാദ് (20). ഒഴിവു സമയങ്ങളിൽ ടി.വി. കാണാൻ വളരെ താല്പര്യവുമാണ്.
രാത്രി മദ്യപിച്ചെത്തിയ തിലകൻ ടി.വി. യിൽ ലോട്ടറി റിസൾട്ട് നോക്കാനായി ശിവപ്രസാദിന്റെ കയ്യിൽ നിന്ന് റിമോട്ട് പിടിച്ചു വാങ്ങാനുള്ള ശ്രമത്തിനിടെ ആയിരുന്നു സംഭവം. റിമോട്ട് നൽകിയില്ലെന്ന കാരണത്താൽ തെങ്ങിൻ പട്ടയുടെ മടൽ കൊണ്ട് അടിച്ച് അവശനാക്കി വെട്ടാനായി വെട്ടുകത്തി എടുത്തതോടെ ഭിന്നശേഷിക്കാരനായ മകൻ പ്രാണരക്ഷാർത്ഥം ഓടി വാർഡ് മെമ്പർ സിന്ധു സഹദേവന്റെ വീട്ടിലേക്ക് ഓടിച്ചെല്ലുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു.
പോലീസ് എത്തി തിലകനെ കസ്റ്റഡിയിൽ എടുത്തു. ശിവപ്രസാദിന്റെ തുടയിലും, പുറത്തും കൈകളിലുമൊക്കെ അടിയേറ്റ പാടുകൾ തെളിഞ്ഞു കിടക്കുന്നുണ്ട്. തുടർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കി. ശിവപ്രസാദിന്റെ അമ്മ കാലൊടിഞ്ഞ് സുഖമില്ലാതെ കിടക്കുകയാണ്.