പെരുമഴ 3 ദിവസം കൂടി, ദുരിതത്തിൽ വലഞ്ഞ് ജനം..

സംസ്ഥാനത്തു 3 ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന മുന്നിറിയിപ്പിനിടെ ദുരിതത്തിൽ വലഞ്ഞ് ജനം. തൃശ്ശൂർ കുതിരാനു സമീപം മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിലെ വഴുക്കുംപാറ മേൽപ്പാതയിൽ കഴിഞ്ഞയാഴ്ച വിള്ളൽ രൂപപ്പെട്ടിടത്ത് വലിയ കുഴിയായി. ഈ ഭാഗത്തു പൊലീസ് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം തുടരുകയാണ്.

പാലക്കാട് അട്ടപ്പാടിയിൽ മഴയെത്തുടർന്നു തകരാറിലായ വൈദ്യുതിബന്ധം ഇനിയും പുനഃസ്ഥാപിക്കാനായില്ല. ഇന്നലെ മരം വീണാണ് വൈദ്യുതിലൈൻ പൊട്ടിയത്. തകരാർ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നു കെഎസ്ഇബി അറിയിച്ചു. കൊല്ലം, എറണാകുളം ജില്ലകളിൽ കടലാക്രമണം രൂക്ഷമാണ്.

എറണാകുളം കണ്ണമാലിയിൽ മുന്നൂറിലധികം വീടുകളിൽ വെള്ളം കയറി. കൊല്ലം ബീച്ചിന്റെ കൂടുതൽ ഭാഗങ്ങൾ കടലെടുത്തു, സംരക്ഷണ ഭിത്തികൾ തകർന്നു. വയനാട്ടിൽ മഴയെത്തുടർന്ന് നൂൽപുഴ കല്ലൂർപുഴ കരകവിഞ്ഞതോടെ പുഴങ്കുനി ആദിവാസി കോളനി ഒറ്റപ്പെട്ടു.

കോട്ടയം നഗരത്തിലടക്കം മഴ തുടരുന്നു. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ വെള്ളക്കെട്ടാണ്. കുമരകം റോഡിൽ വെള്ളം കയറി. കാസർകോട് വെള്ളരിക്കുണ്ടിൽ പലയിടത്തും റോഡിലേക്ക് മണ്ണിടിഞ്ഞു. പാണത്തൂരിലും മണ്ണിടിച്ചിലുണ്ട് ഇവിടെ മണ്ണുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. തൃശൂർ രാമവർമപുരത്ത് വന്മരം കടപുഴകി വീണ് നാല് വൈദ്യുതി പോസ്റ്റുകൾ തകർന്നു.

ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് (അതിശക്തമായ മഴ) പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ടാണ് (ശക്തമായ മഴ).