
റെയിൽവേയുടെ പാഴ്സൽ സർവീസ് വഴി തൃശ്ശൂരിലെത്തിച്ച 73 പെട്ടി മത്സ്യം ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടി. വെള്ളിയാഴ്ച വൈകുന്നേരം നാലിന് തൃശ്ശൂരിലെത്തിയ ഷാലിമാർ എക്സ്പ്രസിൽ വിശാഖപട്ടണത്തു നിന്നാണ് മത്സ്യം കയറ്റിയതെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പുദ്യോഗസ്ഥർ അറിയിച്ചു.
തെർമോക്കോൾ പെട്ടികളിലാണ് മത്സ്യം സൂക്ഷിച്ചിരുന്നത്. ചില പെട്ടികളിൽ നിന്ന് ദുർഗന്ധം വന്നതോടെ റെയിൽവേ പോലീസ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിനെ വിവരമറിയിക്കുകയായിരുന്നു. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ പാഴ്സൽ ഓഫീസിനു സമീപം സൂക്ഷിച്ചിരുന്ന പെട്ടികളിൽ ചിലത് ഭക്ഷ്യസുരക്ഷാ ജീവനക്കാരുടെ നിർദേശ പ്രകാരം റെയിൽവേസ്റ്റേഷനു പുറത്തെത്തിച്ച് പരിശോധിച്ചു.
ആറ് പെട്ടികളിൽ ഉപ്പിട്ട മത്സ്യമാണെന്ന് കണ്ടെത്തി. തൃശ്ശൂർ സ്വദേശി ജാക്സന്റെ പേരിലാണ് ഈ ആറു പെട്ടികൾ വന്നിട്ടുള്ളതെന്ന് റെയിൽവേ പോലീസ് പറഞ്ഞു. ഇതിന്റെ സാമ്പിൾ ശേഖരിച്ച് കാക്കനാടുള്ള ലാബിലേക്ക് പരിശോധനയ്ക്കയച്ചിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം തൃശ്ശൂർ സർക്കിൾ ഓഫീസർ ഡോ. രേഖാ മോഹൻ അറിയിച്ചു. 20 പെട്ടികളിൽ വളർത്താനായി കൊണ്ടുവന്ന ജീവനുള്ള മത്സ്യക്കുഞ്ഞുങ്ങളുമായിരുന്നു. ബാക്കിയുള്ളതിൽ 33 പെട്ടികൾ തൃശ്ശൂരിലേക്കും ബാക്കിയുള്ളവ പാലക്കാട്ടേക്കും ഇറക്കാനുള്ളതാണ്.