നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ട് പേർ പിടിയിൽ…

കൊലപാതക ശ്രമക്കേസിൽ പ്രതികളായ രണ്ട് പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ മരത്തംകോട് സ്വദേശികളായ കുറുമ്പൂർ പാലമഠത്തിൽ വീട്ടിൽ പ്രശാന്ത് , കല്ലായിൽ വീട്ടിൽ വിജീഷ് എന്നിവരെയാണ് കുന്നംകുളം സിഐ കെ.ജി സുരേഷും സംഘവും അറസ്റ്റ് ചെയ്തത്. മരത്തംകോട് എ കെ ജി നഗർ റോഡിൽ വെച്ച് ബുധനാഴ്ച രാവിലെ പ്രശാന്തിനെ ഭീഷണിപ്പെടുത്തുകയും വാഹനം ഇടിപ്പിച്ചു കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിലാണ് വിജീഷ് അറസ്റ്റിലായത്. വിജീഷിനെ ഇതേ റോഡിൽ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി മാരകായുധമുപയോഗിച്ച് കൊല്ലാൻ ശ്രമിച്ച കേസിലാണ് പ്രശാന്തും പിടിയിലായത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. എരുമപ്പെട്ടി, കുന്നംകുളം പോലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇരുവരും. കഴിഞ്ഞ ഫെബ്രുവരി നാലിന് ചൊവ്വന്നൂർ കല്ലഴി ഉത്സവം നടക്കുന്നതിനിടെ ക്ഷേത്രത്തിനു സമീപമുള്ള റോഡിൽ വെച്ച് വിജീഷും സുഹൃത്തുക്കളും ചേർന്ന് പ്രശാന്തിന്റെ സുഹൃത്തുക്കളെ വധിക്കാൻ ശ്രമിക്കുകയും തുടർന്ന് വീടാക്രമിച്ച് നാശനഷ്ടം വരുത്തുകയും ചെയ്ത കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങിയാണ് വീണ്ടും ആക്രമണം ഉണ്ടായത്. വിജേഷിന്റെ സുഹൃത്തിന്റെ വീടാക്രമിച്ച് നാശനഷ്ടങ്ങൾ വരുത്തുകയും വിട്ടമ്മയോട് അപമര്യാദയായി പെരുമാറുകയും ചെയ്ത കേസിൽ റിമാന്റിലായ പ്രശാന്തും സുഹൃത്തുക്കളും അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. പോലീസ് സംഘത്തിൽ എസ്ഐ മാരായ ഇ ബാബു, എം.വി ജോർജ്, എ എസ് ഐ മാരായ തോമസ്, ഗോകുലൻ, സി പി ഒ സന്ദീപ് എന്നിവരുമുണ്ടായിരുന്നു.