റെക്കോർഡ് ജനക്കൂട്ടം; പൂജ്യം കുറ്റകൃത്യം..

രണ്ടു വർഷത്തെ കോവിഡ് കാല ഇടവേളക്കു ശേഷം റെക്കോർഡ് ജനക്കൂട്ടം കണ്ട ഇത്തവണത്തെ തൃശൂർ പൂരത്തിനിടക്ക് വലിയ രീതിയിലുള്ള ഒരു കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

പൂരം കാണുവാനെത്തിയ സ്ത്രീകളും കുട്ടികളും മുതിർന്നവരു മുൾപ്പെടെയുള്ളവരുടെ സുരക്ഷിതത്വത്തിന് പ്രാധാന്യം നൽകി തയ്യാറാക്കിയ പോലീസ് ക്രമീകരണങ്ങളോട് പൊതുജനങ്ങൾ മികച്ച സഹകരണമാണ് നൽകിയത്. തൃശൂർ പൂരത്തിന്റെ എല്ലാ ചടങ്ങുകളും ഏറ്റവും ഭംഗിയായി സംഘടിപ്പിക്കുവാൻ കഴിഞ്ഞു.

റെക്കോർഡ് ജനക്കൂട്ടം കണ്ട ഇത്തവണത്തെ പൂരത്തിന്, തിക്കും തിരക്കും നിയന്ത്രിക്കുവാനുള്ള പോലീസ് ക്രമീകരണങ്ങളോട് പൊതുജനങ്ങളുടെ സഹകരണം പ്രത്യേകം എടുത്തു പറയേണ്ടതാണ്.

സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി തയ്യാറാക്കിയ പ്രത്യേക സ്ഥലത്ത് നിന്നുകൊണ്ട് അവർ പൂരം നന്നായി ആസ്വദിച്ചു. ജനക്കൂട്ടത്തിനിടയിൽ തിക്കിലും തിരക്കിലും പെട്ട് ആർക്കും അപായങ്ങൾ ഉണ്ടാകാതെ നമുക്ക് ശ്രദ്ധിക്കാനായി. ചെറിയ ശാരീരിക അവശതകൾ പ്രകടിപ്പിച്ചവർക്കെല്ലാം ഉടൻ തന്നെ വൈദ്യസഹായം എത്തിക്കാൻ നമുക്ക് കഴിഞ്ഞു.

തേക്കിൻകാട് മൈതാനിയിലും സ്വരാജ് റൌണ്ടിൽ മുഴുവനായും കേൾക്കാവുന്ന മൈക്ക് അനൌൺസ്മെന്റ് സിസ്റ്റം പോലീസിന്റെ ആശയമായിരുന്നു.

സാമ്പിൾ വെടിക്കെട്ട് മുതൽ, പ്രധാന വെടിക്കെട്ട് മാറ്റിവെച്ചത് ഉൾപ്പെടെയുള്ള തത്സമയ അറിയിപ്പുകളും, വിവരങ്ങളും ജനങ്ങളിലേക്ക് എത്തിച്ചത് പോലീസ് കൺട്രോൾ റൂമിൽ നിന്നും സജ്ജീകരിച്ച പബ്ലിക് അഡ്രസ് സിസ്റ്റം വഴിയായിരുന്നു. ഇതുമൂലം അഭ്യൂഹങ്ങൾ പ്രചരിക്കാതിരിക്കുന്നതിനും, കൃത്യമായ വിവരങ്ങൾ പൊതുജനങ്ങളിൽ എത്തിക്കാനും സാധിച്ചു. ജനക്കൂട്ടത്തിനിടയിൽ പെട്ട് കൂട്ടം തെറ്റിയവരെ കണ്ടെത്തുന്നതിനും സാധിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നാലായിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരാണ് തൃശൂർ പൂരം ബന്തവസ് ഡ്യൂട്ടികൾക്കായി എത്തിയിരുന്നത്. എല്ലാ പോലീസുദ്യോഗസ്ഥർക്കും ഭക്ഷണം, താമസം, കുടിവെള്ളം ഇതെല്ലാം നൽകാനായത് തൃശൂർ നിവാസികൾ പോലീസിനോട് കാണിച്ച സഹകരണം കൊണ്ടു കൂടിയാണ്.

ജനങ്ങൾ പോലീസിനുവേണ്ടിയും, പോലീസ് ജനങ്ങൾക്കു വേണ്ടിയും എന്നത് ഇവിടെയാണ് യാഥാർത്ഥ്യമാകുന്നത്. തൃശൂരിന്റെ മഹത്തായ പൂരം എങ്ങിനെയാണ് ലോകോത്തര മാകുന്നതെന്ന് കാണിക്കാൻ ഇതിനേക്കാൾ മികച്ച ഉദാഹരണങ്ങൾ എന്തുവേണം ?