
പൂരവിളംബരമറിയിച്ച് കുറ്റൂർ നെയ്തലക്കാവിലമ്മ ദേവസ്വം ശിവകുമാറിന്റെ ശിരസിലേറി വടക്കുന്നാഥനെ വണങ്ങി ഇന്ന് തെക്കേഗോപുരനട തുറന്നു. നെയ്തലക്കാവിലമ്മ തുറന്നിട്ട തെക്കേഗോപുര നടയിലൂടെയാണ് പൂരത്തിനെത്തുന്ന കണിംഗലം ശാസ്താവ് വടക്കുന്നാഥനിലേക്ക് പ്രവേശിക്കുക.
മേളത്തിൻറെ അകമ്പടിയോടെ ശ്രീമൂലസ്ഥാനത്തെത്തി നിലപാട് തറയിൽ പ്രവേശിച്ച ശേഷം മൂന്ന് തവണ ശംഖ് മുഴക്കുന്നതോടെയാണ് പൂരത്തിന് വിളംബരം. രാവിലെ എട്ടു മണിയോടെ എഴുന്നള്ളിപ്പ് തുടങ്ങും. പത്തരയോടെ വടക്കുന്നാഥ ക്ഷേത്രത്തിൽ എത്തും. തെക്കേഗോപുര വാതിൽ തുറന്ന് നിലപാടുതറയിലേയ്ക്കു നീങ്ങും. പിന്നീട് പുരവിളംബര നടത്തും.
പൂരദിവസം ഉച്ചയോടെ എട്ട് ഘടക പൂരങ്ങളും വടക്കുന്നാഥനിലെത്തി മടങ്ങും. 11 മണിയോടെയാണ് ബ്രഹ്മസ്വം മഠത്തിൽ തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യം. ശ്രീമൂലസ്ഥാനത്തെ പാണ്ടിമേളത്തിനു ശേഷം തിരുവമ്പാടി വിഭാഗം വടക്കുന്നാഥനിലെത്തും. രണ്ടരയോടെ ഇലഞ്ഞിച്ചുവട്ടിൽ പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ പ്രശസ്തമായ ഇലഞ്ഞിത്തറമേളം കൊട്ടിക്കയറും.
അഞ്ചു മണിയോടെ പാറമേക്കാവിലമ്മയും തിരുവമ്പാടി ഭഗവതിയും തെക്കേഗോപുരം ഇറങ്ങിയശേഷം കുടമാറ്റം നടക്കും. വീണ്ടും ഘടക പൂരങ്ങളുടെ ആവർത്തനം. പുലർച്ചെ വെടിക്കെട്ട്. ബുധനാഴ്ച പകൽപ്പൂരം ശ്രീമൂലസ്ഥാനത്ത് സമാപിക്കും. അതിന് ശേഷം ഇരു ഭഗവതിമാരും ഉപചാരം ചൊല്ലിപ്പിരിയും.