പതിവ് വാക്സിന്‍ എടുക്കാന്‍ കഴിയാത്തവര്‍ക്ക് പ്രത്യേക മിഷന്‍ മാര്‍ച്ച് 7 മുതല്‍ ആരംഭിച്ചു…

പതിവ് വാക്സിന്‍ എടുക്കാന്‍ കഴിയാത്തവര്‍ക്ക് പ്രത്യേക മിഷന്‍ മാര്‍ച്ച് 7 മുതല്‍ ആരംഭിച്ചു. കോവിഡ് സാഹചര്യത്തില്‍ പതിവ് പ്രതിരോധ വാക്സിന്‍ എടുക്കാന്‍ കഴിയാതെ പോയ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും ദേശീയ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി മാര്‍ച്ച് 7 മുതല്‍ ജില്ലയില്‍ പ്രത്യേക മിഷന്‍ തുടക്കം കുറിച്ചു. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ ഏഴ് ദിവസം വീതമുള്ള മൂന്ന് റൗണ്ടുകളിലായാണ് ഈ മിഷന്‍ നടത്തുന്നത്.

കോവിഡ്-19 മഹാമാരിക്കാലത്ത് പൂര്‍ണമായോ ഭാഗികമായോ വാക്സിനുകള്‍ എടുക്കാന്‍ വിട്ടുപോയ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതിനാണ് ഈ ദൗത്യം ആസൂത്രണം ചെയ്തിരിക്കുന്നത്.

ബിസിജി, ഒപിവി, ഐപിവി, പെന്റാവലന്റ്, റോട്ടാവൈറസ് വാക്സിന്‍, എംആര്‍, ഡിപിറ്റി, ടിഡി തുടങ്ങിയ വാക്സിനുകള്‍ വാക്‌സിനേഷന്‍ ഷെഡ്യൂള്‍ പ്രകാരം യഥാസമയം കൊടുക്കുവാന്‍ വിട്ടുപോയിട്ടുള്ളവര്‍ക്ക് നല്‍കുവാനായാണ് ഈ യജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലയില്‍ 580 കുട്ടികള്‍ക്കും 95 ഗര്‍ഭിണികള്‍ക്കും വാക്സിന്‍ നല്‍കുവാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ജില്ലകളുടെ വിവിധ ഭാഗങ്ങളിലായി 141 സെഷനുകളാണ് നടത്തുന്നത്.

പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങള്‍ തരംതിരിച്ചു പരിശീലനങ്ങള്‍ നടത്തുകയും അര്‍ഹരായ കുട്ടികളുടെയും ഗര്‍ഭിണികളുടെയും പട്ടിക തയ്യാറാക്കുകയും ബന്ധപ്പെട്ട സാമഗ്രികളുടെ ലഭ്യത ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്.