ബലാൽസംഗ കേസിൽ 27വർഷത്തെ കഠിനതടവും പിഴയും അതിജീവിതയെ പ്രതി വിവാഹം കഴിച്ചാലും ബലാത്സംഗ കുറ്റം നിലനിൽക്കും..

പ്രായപൂർത്തിയാകാത്ത അയൽവാസിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലാണ് ചാവക്കാട് കടപ്പുറം വില്ലേജ് മുനക്കക്കടവ് ദേശത്ത് പൊക്കാക്കില്ലത്തു വീട്ടിൽ ജലീൽ (40) എന്നയാളെ 27 വർഷത്തെ കഠിനതടവും രണ്ടുലക്ഷത്തി പതിനായിരം രൂപ പിഴയും കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ (പോക്സോ) കോടതി ജഡ്ജ് എം.പി. ഷിബു ശിക്ഷ വിധിച്ചത്.

2013 ആഗസ്റ്റ് മാസത്തിലാണ് സംഭവം നടന്നത്. അയൽവാസിയായ പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പ്രതി ബലാത്സംഗം ചെയ്തത് ഗർഭിണി ആക്കുകയും, പിന്നീട് പ്രതിയുടെ നിർദ്ദേശപ്രകാരം അബോർഷൻചെയ്തതിനുശേഷം വിവാഹം ചെയ്യാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് അബോർഷൻ നടത്തിപ്പിച്ചതിനുശേഷം, വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറുകയും ചെയ്തു.

തുടർന്ന് ഇക്കാര്യത്തിന് ജലീലിനെതിരെ ചാവക്കാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും. ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്തത്തിനെതുടർന്ന് പ്രതിയുടെ ബന്ധുക്കൾ ഇടപെട്ട് പെണ്കുട്ടിയെ വിവാഹം നടത്തി നല്കുമെന്ന് കരാർ വ്യവസ്ഥ ഉണ്ടാക്കിയിരുന്നു.

പിന്നീട് പ്രതിക്ക് ജാമ്യം ലഭിച്ചതിനെ തുടർന്ന് പ്രതി അതിജീവിതയെ മുനയ്ക്കക്കടവ് റഹ്മാനിയ മഹല്ല് ജമാഅത്ത് പള്ളിയിൽ വച്ചു വിവാഹം ചെയ്യുകയും, രണ്ട് ദിവസത്തിന് ശേഷം പ്രതി അതിജീവിതയെ ഉപേക്ഷിച്ചു ഗൾഫിലേക്ക് പോകുകയുമായിരുന്നു.

അതിജീവിതയെ പ്രതി വിവാഹം കഴിച്ചതിനാൽ ബലാത്സംഗ കുറ്റം നിലനിൽക്കുന്നതല്ലെന്നുമുള്ള പ്രതിയുടെ വാദം തള്ളിയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചത്..

പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ് ബിനോയ് ഹാജരായി. ചാവക്കാട് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന കെ ജി സുരേഷ്, സിബിച്ചൻ തോമസ് എന്നിവരാണ് കേസിലെ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി ചാവക്കാട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ എസ്. ബൈജുവും കുന്നംകുളം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ എം.ബി. ബിജുവും പ്രവർത്തിച്ചിരുന്നു