സംസ്ഥാനത്തെ കൊവിഡ് – ഒമിക്രോൺ വ്യാപനം ആശങ്കാജനകം. സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. രാവിലെ 11.30 ന് ഓൺലൈനായാണ് യോഗം.
രോഗവ്യാപനം കൂടിയ തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ സാഹചര്യം യോഗം പ്രത്യേകം വിലയിരുത്തും. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തേണ്ടതായ നിയന്ത്രണങ്ങളെ പറ്റി യോഗം ചർച്ച ചെയ്യും. കർശനമായ നിയന്ത്രണം വേണമെന്ന് ആരോഗ്യ, റവന്യൂ വകുപ്പുകൾ വിലയിരുത്തുന്നുണ്ട്.
അന്താരാഷ്ട്ര യാത്രക്കാരുടെ നിർബന്ധിത ക്വാറൻ്റൈനും നിരീക്ഷണവും ശക്തമാക്കും. പരിശോധനകൾ വ്യാപിപ്പിക്കും. സമ്പർക്ക രോഗികൾ വർദ്ധിക്കുന്നതിനാൽ ആൾക്കൂട്ട നിയന്ത്രണത്തിനുള്ള പ്രത്യേക മാനദണ്ഡങ്ങളും സർക്കാർ ആലോചിക്കുന്നുണ്ട്. മൂന്നാം തരംഗത്തിന് മുന്നോടിയായി ആരോഗ്യ സംവിധാനങ്ങൾ സജമാക്കാൻ ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകും.
എന്നാൽ സാഹചര്യം വിലയിരുത്തി ഘട്ടം ഘട്ടമായുള്ള നിയന്ത്രണങ്ങളായിരിക്കും സംസ്ഥാനത്ത് ഏർപ്പെടുത്തുക. വാക്സിനേഷൻ ഊർജിതമാക്കും.( സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകർ, മുൻ നിര പോരാളികൾ,60 കഴിഞ്ഞ ഗുരുതര രോഗങ്ങളുള്ളവർ എന്നിവർക്ക് ഇന്ന് മുതൽ കരുതൽ ഡോസ് വിതരണം ആരംഭിക്കും. 5.55 ലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍, 5.71 ലക്ഷം കൊവിഡ് മുന്നണി പോരാളികള്‍ എന്നിവരാണുള്ളത്.
രണ്ടാം ഡോസ് വാക്‌സിന്‍ എടുത്തുകഴിഞ്ഞ് 9 മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് എടുക്കാന്‍ സാധിക്കുക. ) സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ചും തീരുമാനമുണ്ടായേക്കും. രാത്രികാല കർഫ്യൂ, സമ്പൂർണ അടച്ചിടൽ തുടങ്ങി കർശനമായ നിയന്ത്രണങൾ ഈ ഘട്ടത്തിൽ ഏർപ്പെടുത്താൻ സാധ്യത കുറവാണ്.