പുഴക്കലിൽ നവജാത ശിശുവിന്റെ മൃതദേഹം പ്ളാസ്റ്റിക് കവറിനുളളിലാക്കി കനാലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലായി…

തൃശ്ശൂർ: പുഴക്കലിൽ നവജാത ശിശുവിന്റെ മൃതദേഹം പ്ളാസ്റ്റിക് കവറിനുളളിലാക്കി കനാലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലായി. അവിവാഹിതയായ പെൺകുട്ടി ഗർഭിണിയായതും പ്രസവിച്ചതും അറിഞ്ഞിട്ടില്ലെന്നാണ് വീട്ടുകാർ പറയുന്നത്. വരടിയം സ്വദേശികളായ മേഘ(22) കാമുകൻ ഇമ്മാനുവൽ (25), ഇമ്മനുവലിന്റെ സുഹൃത്തും ആണ് പോലീസ് കസ്റ്റഡിയിലായത്.

പ്രസവിച്ച് ഒരാഴ്ച പ്രായം തോന്നിക്കുന്ന കുട്ടിയുടെ മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടായിരുന്നു. പൂങ്കുന്നം എം.എൽ.എ റോഡിൽ പാറമേക്കാവ് ശാന്തിഘട്ട് ശ്മശാനത്തിന് കിഴക്കുവശത്തുളള കുറ്റൂർ ചിറയുടെ തടയണക്ക് സമീപമാണ് ഇന്നലെ രാവിലെ പെൺകുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്. ശാന്തിഘട്ടിൽ സംസ്കാര ചടങ്ങുകൾക്കെത്തി യവരാണ് മൃതദേഹം കണ്ടെത്തിയത്. ഉടനെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഒരടി മാത്രം വെള്ളമുള്ള ഭാഗത്തായിരുന്ന മൃതദേഹം കിടന്നിരുന്നത്. സമീപത്തെ ആശുപത്രികളിൽ നിന്നുൾപ്പെടെ വിവരങ്ങൾ തേടിയിരുന്നു.

പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷമാണ് ഉപേക്ഷിച്ചതെന്നാണ് പറയുന്നത്. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരെ വിശദമായി പോലീസ് ചോദ്യം ചെയ്യുകയാണ്.