
ഇടക്കുന്നം:- മുക്കാലിയില്‍ മൂന്നു ദിവസം പ്രായമുളള കുട്ടിയെ ശൗചാലയത്തില്‍ ബക്കറ്റ് വെളളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാതാവും മാരൂര്‍മലയില്‍ സുരേഷിന്റെ ഭാര്യയുമായ നിഷ(33) നെ കാഞ്ഞിരപ്പളളി പൊലീസ് അറസ്റ്റ് ചെയ്തു. വർക്ക് ചെറുപ്പത്തില്‍ പോളിയോ വന്നു കാലിനു സ്വാധീനം നഷ്ടപെട്ട സ്ത്രീ ആണ്.
ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഇവരെ ഡിസ് ചാര്‍ജ് ചെയ്ത ശേഷം നടത്തിയ ചോദ്യം ചെയ്യലില്‍ ആദ്യം കൊലപാതകം നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു. അബദ്ധത്തില്‍ വെളളത്തില്‍ വീണതാണന്നായിരുന്നു ആദ്യം നല്‍കിയ മൊഴി. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ ഇവര്‍ കൊലപാതകം നടത്തിയതാണന്നു സമ്മതിക്കുകയായിരുന്നു.
ഒന്നര വയസുളള കുട്ടിയടക്കം മറ്റു അഞ്ചു കുട്ടികളുടെ മാതാവുകൂടിയായ ഇവര്‍ ഇതിലെ നാണക്കേടും വളര്‍ത്താനുളള സാമ്പത്തീക പ്രയാസവും കാരണമാണ് കുട്ടിയെ കൊല്ലാന്‍ തീരുമാനിച്ചതെന്നു ഇവര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇവരുടെ നിര്‍ബന്ധ പ്രകാരം കുട്ടിയെ ബക്കറ്റിലെ വെളളത്തില്‍ നിക്ഷേപിച്ച മൂത്ത മകള്‍ 15 വയസ്സുകാരിയും കേസില്‍ പ്രതിയായേക്കും. മൂത്ത കുട്ടിയെ നിര്‍ബന്ധിച്ചാണ് വെളളത്തില്‍ നവജാതശിശുവിനെ നിക്ഷേപിക്കാനിടയാക്കിയത്. മൂത്ത കുട്ടി പറ്റില്ലന്നു പറഞ്ഞിട്ടും മാതാവിന്റെ നിര്‍ബന്ധം മൂലം വെളളം നിറഞ്ഞ ജാറില്‍ നിക്ഷേപിക്കുകയായിരുന്നു.
മുക്കാലിയിലെ വീട്ടില്‍ താമസിച്ചു വന്നിരുന്ന ഇവര്‍ ഗര്‍ഭിണിയായിരിക്കെ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി വിവരങ്ങള്‍ അന്വേഷിച്ചെങ്കിലും ഗര്‍ഭിണിയാണന്ന വിവരം നിഷേധിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച മുക്കാലി റോഡിലുള്ള വീട്ടില്‍ വെച്ചാണ് ഇവർ പ്രസവിച്ചെതെങ്കിലും ആരോടും പറയുകയോ പ്രസവാനന്തര ചികില്‍സ തേടുകയോ ചെയ്തിരുന്നില്ല.
വീട്ടിലെത്തിയ അയൽ വാസിയോട് വീട്ടിലുളളവര്‍ക്ക് കോവിഡാണന്നും അതിനാല്‍ അകത്തേയ്ക്കു കയറരുതെന്നും പറഞ്ഞു. ഇതില്‍ സംശയം തോന്നിയ അയല്‍വാസികള്‍ ആരോഗ്യ പ്രവര്‍ത്തകരെ വിളിച്ചറിയിക്കുകയായിരുന്നു. ഇതിനിടയില്‍ ബുധനാഴ്ച പാറത്തോട് സര്‍ക്കാര്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി വിവരങ്ങള്‍ അന്വേഷിച്ചെങ്കിലും പ്രസവം നടന്നതായി ഇവര്‍ സമ്മതിച്ചില്ല.
ഇതോടെ സംശയം തോന്നിയ ആരോഗ്യ പ്രവര്‍ത്തകര്‍ ബലമായി നടത്തിയ പരിശോധനയില്‍ പ്രസവം നടന്നതായി കണ്ടെത്തി. കുട്ടിയെ കുറിച്ച് ചോദിച്ചെങ്കിലും പരസ്പര വിരുദ്ധമായ മറുപടിയാണ് നല്‍കിയത്. തുടർന്ന് കാഞ്ഞിരപ്പളളി പൊലീസിനെ വിവരം അറിയിക്കുകയും അവരെത്തി നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം ശുചിമുറിയിലെ ബക്കറ്റിലെ വെളളത്തില്‍ കമഴ്ന്നു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ നിഷയെ റിമാന്‍ഡ് ചെയ്ത ശേഷം കാഞ്ഞിരപ്പളളി ജനറല്‍ ആശുപത്രിയില്‍ ചികില്‍സക്കായി പ്രവേശിപ്പിച്ചു