പാലപ്പിള്ളിയിൽ കാട്ടാന ശല്യം രൂക്ഷം. പിള്ളത്തോട് പാലത്തിന് സമീപം റോഡ് മുറിച്ചുകടന്ന് ആനക്കൂട്ടം..

പാലപ്പിള്ളി: പാലപ്പിള്ളി മേഖലയിലെ കാട്ടാന ശല്യം വീണ്ടും രൂക്ഷമാകുന്നു. പിള്ളത്തോട് പാലത്തിന് സമീപം റോഡ് മുറിച്ചു കടക്കുന്ന ആനക്കൂട്ടത്തിന്റെ ദൃശ്യങ്ങൾ പ്രദേശവാസികളിലും യാത്രക്കാരിലും ആശങ്ക സൃഷ്ടിച്ചു. പാലപ്പിള്ളി, നടാംപാടം, കാരുകുളം മേഖലകളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടർച്ചയായി കാട്ടാനകൾ ജനവാസ മേഖലയിലേക്കിറങ്ങുന്നതായി നാട്ടുകാർ പറയുന്നു. വനത്തോട് ചേർന്ന പ്രദേശങ്ങളിലെ ജനങ്ങൾ ഭീതിയോടെയാണ് കഴിയുന്നത്.

വൈകുന്നേരങ്ങളിലും പുലർച്ചെയുമാണ് കാട്ടാനകളുടെ സാന്നിധ്യം കൂടുതലായി അനുഭവപ്പെടുന്നതെന്ന് പ്രദേശവാസികൾ അറിയിച്ചു. ഇതുമൂലം ഈ റോഡിലൂടെ യാത്ര ചെയ്യുന്ന വാഹനയാത്രക്കാരും കാൽനടയാത്രക്കാരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു.

വന്യജീവി ആക്രമണ സാധ്യത കണക്കിലെടുത്ത് വനപാലകരുടെ നിരീക്ഷണം ശക്തമാക്കുകയും കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.