
നിയമവിരുദ്ധമായി ഉയർന്ന പലിശക്ക് പണം കടം കൊടുക്കുകയും മറ്റു പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന ആളുകളുടെ സ്ഥാപനങ്ങളിലും വീടുകളിലും തൃശൂർ സിറ്റിപോലീസ് റെയ്ഡ് നടത്തി. സിറ്റിപോലീസ് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലായി റെയ്ഡിനെ നടത്തിയതിനെ തുടർന്ന് രണ്ട് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
ചേറൂർ മടത്തുംപടി വീട്ടിൽ ജോജുവിന് എതിരെ വിയ്യൂർപോലീസ് സ്റ്റേഷനിലും, കൈപ്പറമ്പ് പോന്നോർ പാണപ്പറമ്പിൽ ജഗദീശന് (44) എതിരെ പേരാമംഗലം പോലീസ്സ്റ്റേഷനിലും കേസ് രജിസ്റ്റർചെയ്തു. രണ്ടാളുടെയും വീടുകളിൽ നടത്തിയ റെയ്ഡിൽ ബ്ലാങ്ക് ചെക്കുകൾ, വാഹനങ്ങളുടെ ആർസി ബുക്കുകൾ, മുദ്രപത്രങ്ങൾ, പണമിടപാടുകൾ നടത്തിയതിന്റെ രജിസ്റ്ററുകൾ, കൂടാതെ അനധികൃതമായ സൂക്ഷിച്ച പണം എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
ഇരുവർക്കെതിരെയും കേരള മണിലെൻഡേഴ്‌സ് ആക്ട് പ്രകാരവും ഉയർന്നപലിശ ഈടാക്കൽ വിരുദ്ധ നിയമപ്രകാരവുമാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. പേരാമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ രാജേഷ് കെ മേനോൻ, വിയ്യൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ശ്രീജിത്ത് ഡി എന്നിവർ റെയ്ഡുകൾക്ക് നേതൃത്വം നൽകി.