സനൂപിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ 4 ആർ.എസ്.എസ് പ്രവർത്തകരെ പൊലീസ് തിരയുന്നു…

തൃശൂർ∙ ചൊവ്വന്നൂർ പുതുശേരി കോളനി സിപിഎം ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ 4 ആർ.എസ്.എസ് പ്രവർത്തകരെ പൊലീസ് തിരയുന്നു. ഞായറാഴ്ച രാത്രി പതിനൊന്നോടെ ചിറ്റിലങ്ങാട് സെന്ററിനു സമീപമാണു സനൂപ് കുത്തേറ്റു മരിച്ചത്. കൂടെ ഉണ്ടായിരുന്ന അഭിജിത്ത് (22) നില ഗുരുതരമാണ്. കൂടെയുണ്ടായിരുന്ന സി.പി.എം പ്രവർത്തകരായ പുതുശേരി പനയ്ക്കൽ വീട്ടിൽ വിപിൻ (28)‍, ആനയ്ക്കൽ മുട്ടിൽ വീട്ടിൽ ജിതിൻ (ജിത്തു–25), കിടങ്ങൂർ കരിമത്തിൽ എന്നിവർക്കു പരുക്കേറ്റിരുന്നു. നാലംഗ സംഘമാണ് ആക്രമണത്തിനു പിറകിലെന്നു സിറ്റി പൊലീസ് കമ്മിഷണർ ആർ.ആദിത്യ പറഞ്ഞു.

സിപിഎം പ്രവർത്തകൻ മിഥുനും ചിറ്റിലങ്ങാട് സ്വദേശികളായ ഒരു സംഘവും തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. ഇന്നലെ ഈ സംഘം മുഥുനെ തടയാൻ ശ്രമിച്ചതോടെയാണു സമാധാന ശ്രമത്തിനായി സനൂപും കൂട്ടുകാരും ചിറ്റിലങ്ങാട് ബസ് വെയ്റ്റിങ് ഷെഡിനു സമീപം എത്തിയത്.

ചർച്ച തർക്കമായതോടെ പ്രതികൾ മാരകായുധങ്ങളുമായി സനൂപിനെയും സുഹൃത്തുക്കളെയും ആക്രമിക്കുക യായിരുന്നു. 4 പേർക്കും കുത്തേറ്റു. ഇടതു നെഞ്ചിനു താഴെ ആഴത്തിൽ കുത്തേറ്റ സനൂപ് രക്ഷപ്പെടാനായി 300 മീറ്ററിലധികം ഇ‍ടവഴിയിലൂടെ ഓടിയെങ്കിലും കുഴഞ്ഞു വീണു മരിച്ചു. ചിറ്റിലങ്ങാട് സ്വദേശികളായ നന്ദൻ, ശ്രീരാഗ്, സതീഷ്, അഭയ്‌രാജ് എന്നിവരെയാണു തിരയുന്നത്. നന്ദനാണു കുത്തിയതെന്നു പരുക്കേറ്റവർ പറഞ്ഞിട്ടുണ്ട്. നന്ദൻ ഒരു മാസം മുൻപാണു ഗൾഫിൽനിന്നു നാട്ടിലെത്തിയത് സനൂപിനെ കുത്തിയതെന്നു കരുതുന്ന കത്തിയുടെ ഉറ സംഭവസ്ഥലത്തു കണ്ടെത്തി.