
തൃശ്ശൂർ : സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചത് സർവ്വകക്ഷി യോഗത്തിൽ അടച്ചിടൽ വേണ്ട എന്ന് തീരുമാനിച്ചിട്ടും ലാവലിൻ കേസ് കോടതി പരിഗണിക്കുന്നതിനെ ഭയന്നാണ് എന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. അടിയന്തരാവസ്ഥക്ക് തുല്യമാണ് 144. പിണറായി വിജയന്റെ കരിനിയമങ്ങൾ ജനങ്ങൾ വലിച്ചെറിയും. തെരുവിലിറങ്ങേണ്ട സ്ഥിതി വന്നാൽ ബി.ജെ.പി തെരുവിലിറങ്ങും. ജനങ്ങളുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെ അടിച്ചമർത്താനാണ് കരുതുന്നതെങ്കിൽ അത് അംഗീകരിക്കില്ല.
144 പ്രഖ്യാപിച്ചത് അധികാരത്തിന്റെ ദുർവിനിയോഗവും നിയമവിരുദ്ധവും അമിതാധികാരതിന്റെ പ്രയോഗവുമാണ്. ബി.ജെ.പിക്ക് ഇതിനോട് യോജിപ്പില്ല. മറ്റു പല ഉദ്ദേശങ്ങളോട് കൂടിയാണ് പ്രഖ്യാപനം. സർക്കാർ കൂടുതൽ പ്രതിരോധത്തിലാവുമ്പോഴാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത് . സ്വർണക്കടത്ത് കേസ് അന്വേഷണം മുഖ്യമന്ത്രിയിലേക്ക് തന്നെ എത്തുമെന്ന് ഉറപ്പായി. സി.പി.എം എം.എൽ.എ മാർക്കും നേതാക്കൾക്കും കേസിൽ ബന്ധമുണ്ടെന്ന ബി.ജെ.പിയുടെ ആരോപണം കൂടുതൽ വ്യക്തമായിരിക്കുന്നു. രമേശ് ചെന്നിത്തലയുടെ സാമാന്തര പ്രതിപക്ഷം പിന്തുണച്ചേക്കാം. ചെന്നിത്തലയ്ക്ക് സ്വപ്നയിൽ നിന്ന് എന്തൊക്കെ കിട്ടിയെന്ന് അദ്ദേഹം തന്നെ പറയട്ടെയെന്നും സുരേന്ദ്രൻ തൃശ്ശൂരിൽ പറഞ്ഞു.