നിയമസഭാ തിരഞ്ഞെടുപ്പ്; തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കൈവശം വയ്ക്കുന്നതിന് വിലക്ക്..

announcement-vehcle-mic-road

നിയമസഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ പൊതുജനങ്ങള്‍ ആയുധം കൈവശം വെയ്ക്കുന്നത് നിരോധിച്ച് ജില്ലാ മജിസ്ട്രേറ്റും കളക്ടറുമായ ശിഖ സുരേന്ദ്രന്‍ ഉത്തരവിറക്കി. തോക്കുകള്‍, വാളുകള്‍, ലാത്തികള്‍, മറ്റ് ആയുധങ്ങള്‍ തുടങ്ങിയവ പൊതുജനങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടാണ് ഉത്തരവ്. വിലക്ക് രണ്ട് മാസത്തേക്ക് പ്രാബല്യത്തില്‍ തുടരുമെന്നും ഉത്തരവില്‍ പറയുന്നു.

വിലക്ക് ലംഘിക്കുന്നവര്‍ ഐ.പി.സി 188 പ്രകാരം പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടേണ്ടി വരും. നാഷണല്‍ റൈഫിള്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും റൈഫിളുകള്‍ ഉപയോഗിക്കുന്ന വിവിധ കായിക ഇനങ്ങളില്‍ പങ്കെടുക്കേണ്ടി വരുന്നതുമായ കായികതാരങ്ങള്‍ക്കും ആചാരപ്രകാരം ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അര്‍ഹതയുള്ള സമുദായങ്ങള്‍ക്കും ഈ നിരോധനം ബാധകമല്ല. എങ്കിലും ക്രമസമാധാന പാലനത്തിനും സമാധാനപരമായ തിരഞ്ഞെടുപ്പിനും ഭീഷണിയാകുന്നവരില്‍ നിന്നും ആയുധങ്ങള്‍ പോലീസ് കണ്ടുകെട്ടും.