
കനത്ത മഴ മുന്നറിയിപ്പിന്റെയും ഡാമുകളിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിന്റെയും അടിസ്ഥാനത്തിൽ ചിമ്മിനി, പീച്ചി ഡാമുകളിൽ നിന്ന് വെള്ളം തുറന്നുവിടാൻ തൃശ്ശൂർ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണും ജില്ലാ കളക്ടറുമായ അർജുൻ പാണ്ഡ്യൻ ഉത്തരവിട്ടു.
അപകടസാധ്യത ഒഴിവാക്കി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഒക്ടോബർ 21-ലെ കണക്കനുസരിച്ച് ചിമ്മിനി ഡാമിലെ ജലനിരപ്പ് 74.85 മീറ്ററാണ്. ചിമ്മിനി ഡാമിൽ നിന്ന് കെ.എസ്.ഇ.ബി. ഫുൾ ലോഡ് ജനറേഷൻ വഴി വെള്ളം പകൽ സമയങ്ങളിൽ തുറന്നുവിട്ട് ജലനിരപ്പ് ക്രമീകരിക്കാൻ തൃശ്ശൂർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് അനുമതി നൽകി. ഇതുവഴി കുറുമാലി പുഴയിലെ ജലനിരപ്പ് 10 സെന്റിമീറ്റർ മുതൽ 12 സെന്റിമീറ്റർ വരെ ഉയരുവാൻ സാധ്യതയുണ്ട്.
പീച്ചി ഡാമിലെ ജലനിരപ്പ് ഒക്ടോബർ 21 ഉച്ചയ്ക്ക് 12 മണിക്ക് 78.06 മീറ്ററും ആകെ സംഭരണശേഷിയുടെ 83.25 ശതമാനവുമാണ്; ഡാമിലെ പരമാവധി ജലനിരപ്പ് 79.25 മീറ്ററാണ്. പീച്ചി ഡാമിൽ കെ.എസ്.ഇ.ബി. ചെറുകിട വൈദ്യുതി ഉൽപാദന നിലയം വഴിയും, ശേഷമുള്ള അധികജലം ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ വഴിയും ഘട്ടം ഘട്ടമായി തുറന്നുവിട്ട് ജലനിരപ്പ് ക്രമീകരിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഷട്ടറുകൾ പരമാവധി 10 സെന്റിമീറ്റർ വരെയും, തുടർന്ന് ഘട്ടം ഘട്ടമായി രണ്ടാം ഘട്ടത്തിൽ 10 സെന്റിമീറ്ററും, ആവശ്യമെങ്കിൽ മൂന്നാം ഘട്ടമായി 5 സെന്റിമീറ്ററും തുറന്ന് മണലി പുഴയിലേക്ക് വെള്ളം ഒഴുക്കി വിടാം. ഇതുമൂലം മണലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് നിലവിലുള്ളതിൽ നിന്ന് 20 സെന്റിമീറ്റർ കൂടി ഉയരുവാൻ സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.