റോഡിലെ കുഴികൾ മൂലം എന്തെങ്കിലും അപകടം സംഭവിച്ചാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ നടപടി സ്വീകരിക്കും. 

തൃശ്ശൂർ: ജില്ലയിലെ റോഡുകളിലെ കുഴികൾ അടിയന്തരമായി അടച്ച് അപകടാവസ്ഥ ഒഴിവാക്കണമെന്ന് ജില്ലാ കളക്‌ടർ അർജുൻ പാണ്ഡ്യൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി. റോഡിലെ കുഴികൾ മൂലം എന്തെങ്കിലും അപകടം സംഭവിച്ചാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ ദുരന്ത നിവാരണനിയമം 2005 ലെ സെക്ഷൻ 51 (ബി) പ്രകാരം നടപടി സ്വീകരിക്കും.

കുറ്റകരമായ അനാസ്ഥമൂലം അപകടങ്ങൾ സംഭവിക്കുകയാണെങ്കിൽ ബി.എൻ.എസ് സെക്ഷൻ 125, 106 ഉൾപ്പെടെയുള്ള ശിക്ഷാ നടപടികളുമായി മുന്നോട്ട് പോകുന്നതിന് പോലീസിനും നിർദ്ദേശം നൽകിയതായി ജില്ലാ കളക്‌ടർ അറിയിച്ചു. ജില്ലയിലെ റോഡുകളിലെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കി റോഡിലെ അപകടാവസ്ഥ ഒഴിവാക്കുന്നതിന് ജനുവരി 16 നും ജൂൺ 20 നും ചേർന്ന ജില്ലാ റോഡ് സുരക്ഷാ സമിതി യോഗങ്ങളിലും 2024 ഡിസംബർ 2 നും 2025 മാർച്ച് 13 നും ഏപ്രിൽ 10 നും ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിട്ടി യോഗങ്ങളിലും നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇത് പല സ്ഥലങ്ങളിലും പാലിച്ചതായി കാണുന്നില്ല.