
തൃശൂർ: അപകടത്തിൽ വലതുകാൽ മുട്ടിന് മീതെവച്ച് നഷ്ടപ്പെട്ട പാലക്കാട് തൃത്താല സ്വദേശി അഞ്ചു വയസുകാരന് കൃത്രിമ കാൽ നൽകി തൃശൂർ മെഡിക്കൽ കോളേജ്. ഫിസിക്കൽ മെഡിസിൻ റിഹാബിലിറ്റേഷൻ സെന്ററാണ് സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യമായി കൃത്രിമ കാൽ നൽകിയത്.
ഒരു വർഷം മുൻപ് തൃത്താലയിൽ വച്ച് റോഡ് മുറിച്ച് കടക്കവെ ലോറിയിടിച്ചാണ് കുട്ടിയുടെ വലതുകാൽ നഷ്ടപ്പെട്ടത്.
ഇടതുകാലിന്റെ തൊലിയും നഷ്ടപ്പെട്ടു. നീണ്ട നാളത്തെ ചികിത്സയ്ക്ക് ശേഷം കുട്ടി ജീവിതത്തിലേക്ക് തിരിച്ചു വന്നെങ്കിലും നടക്കാനുള്ള മോഹം സഫലമായില്ല. മൂന്ന് മാസം മുമ്പാണ് മുത്തച്ഛനും അച്ഛനുമൊപ്പം കുട്ടി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്.
കുട്ടിയുടെ ദയനീയാവസ്ഥ കണ്ട ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ കൃത്രിമ കാൽ വച്ചു പിടിപ്പിക്കുന്നതിന്റെ സാധ്യത ആരാഞ്ഞു. ജീവനക്കാരുടെ പിന്തുണയോടെ, ആവശ്യമായ പരിശീലനവും നൽകി. കൃത്രിമ കാലിന്റെ സഹായത്തോടെ നടന്ന കുട്ടിയ്ക്ക് ഡോക്ടർമാരും ജീവനക്കാരും യാത്രയയപ്പ് നൽകി.