കൊരട്ടി വീട്ടമ്മയെ ചിരവ കൊണ്ട് തലയ്ക്കടിച്ചു സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചവർ പിടിയിൽ. കറുകുറ്റി സ്വദേശികളായ തുരുത്തണത്തിൽ സാന്റോ (40), കുളക്കാട്ടിൽ സാബു (36) എന്നിവരെയാണ് പാലിയേക്കര ടോൾ പ്ലാസയ്ക്കു സമീപത്തു നിന്നും പിടികൂടിയത്. കട്ടപ്പുറം സ്വദേശിനിയായ മേലേടത്ത് ജെസിയെ ആക്രമിച്ച് മൂന്നര പവൻ സ്വർണാഭരണങ്ങളുമായി മുങ്ങിയ ബന്ധു കൂടിയായ ജോബിയെയാണ് ഇവർ രക്ഷിച്ചത്.
സ്വർണാഭരണങ്ങൾ കവർന്ന ശേഷം പണയം വച്ചു പണം വാങ്ങിയ ശേഷം ഇരുവരെയും വിളിച്ചു വരുത്തി ബാറിൽ കയറി മദ്യപിച്ചു. ജോബിക്കായി രാത്രി ഇവർ ഒളിത്താവളം ഒരുക്കി നൽകുകയും പിറ്റേന്ന് രാവിലെ കാറിൽ തൃശൂർ ശക്തൻ സ്റ്റാൻഡിൽ കൊണ്ടുവന്നു വിടുകയും ചെയ്തു.
മടക്കയാത്രയിലും ഇവർക്ക് ജോബി മദ്യം വാങ്ങി നൽകുകയും കാറിൽ ഇന്ധനം നിറച്ചു നൽകിയെന്നു ഇവർ പൊലീസിനോടു സമ്മതിച്ചു. ഇവരുടെ നീക്കത്തെക്കുറിച്ച് സൂചന ലഭിച്ച പൊലീസ് തൃശൂരിൽ നിന്നുള്ള മടക്കയാത്രയ്ക്കിടെ കാർ തടഞ്ഞിട്ട് പിടികൂടുകയായിരുന്നു. പിടിയിലായവരെ കോടതിയിൽ ഹാജരാക്കി.