മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉദര രോഗ വിഭാഗത്തിൽ ഗുരുതര ചികിത്സാ പ്രതിസന്ധി. രാവിലെ ഒപിയിൽ ചികിത്സ തേടിയെത്തിയ രോഗികളിൽ പലരും ഡോക്ടറെക്കണ്ട് വീടുകളിലേക്കു മടങ്ങിയത് വൈകിട്ട് 7ന്. മണിക്കൂറുകളാണ് രോഗികൾ കാത്തുനിന്നത്. ഉദര രോഗ വിഭാഗത്തിൽ വർഷങ്ങളായി രണ്ട് ഡോക്ടർമാർ മാത്രമാണുള്ളത്.
ഇവരിൽ വകുപ്പ് മേധാവിയുടെ ചുമതല വഹിച്ചിരുന്ന സീനിയർ ഡോക്ടറെ കോട്ടയത്തേക്കു സ്ഥലം മാറ്റിയതാണ് ചികിത്സാ പ്രതിസന്ധിക്ക് ഇടയാക്കിയത്. മറ്റ് വിഭാഗങ്ങളിലെ മൂന്ന് പിജി ഡോക്ടർമാരെ താൽക്കാലികമായി നിയോഗിക്കേണ്ടി വന്നു. ഉദര രോഗ വിഭാഗത്തിൽ പിജി ഡോക്ടർമാരില്ല.
വ്യാഴം മാത്രം പ്രവർത്തിക്കുന്ന ഒപിയിൽ ഇന്നലെ 420 രോഗികളാണ് ചികിത്സ തേടിയെത്തിയത്. അവശേഷിക്കുന്ന ഏക ഡോക്ടർ 3 വരെ പരിശോധിച്ചിട്ടും പകുതി രോഗികൾക്ക് മാത്രമാണ് ചികിത്സ നിശ്ചയിക്കാനായത്. രോഗികളുടെ കണ്ണിൽ പൊടിയിടാനായി നടത്തിയ നീക്കത്തിൽ പരാതി ഉയർന്നു. ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണമെന്ന് രോഗികൾ ആവശ്യപ്പെട്ടു.