ഗുജറാത്തിൽ ലുലു മാൾ 2,000 കോടി നിക്ഷേപിക്കാൻ പദ്ധതിയുമായി ലുലു ഗ്രൂപ്പ്

lulu_new_projects_ma_yusuffali

ദുബായ്: ഇന്ത്യയിലെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി ലുലു ഗ്രൂപ്പ് ഗുജറാത്തിൽ മുതൽ മുടക്കുന്നു. വാണിജ്യ നഗരമായ അഹമ്മദാബാദിൽ ഷോപ്പിംഗ് മാൾ നിർമ്മിക്കുവാനാണ് ലുലു ഗ്രൂപ്പ് തീരുമാനം. ഔദ്യോഗിക സന്ദർശനത്തിനായി യു.എ.ഇ. യിലെത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി ഇത് സംബന്ധിച്ച ചർച്ചകൾ നടത്തി

2,000 കോടി രൂപ നിക്ഷേപത്തിൽ അഹമ്മദാബാദിനും ഗാന്ധിനഗറിനുമടുത്ത് ലുലു മാൾ നിർമ്മിക്കുന്നതിനുള്ള ധാരണ പത്രത്തിൽ ലുലു ഗ്രൂപ്പും ഗുജറാത്ത് സർക്കാരും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പ് വെച്ചു. ഗുജറാത്ത് സർക്കാരിനെ പ്രതിനിധീകരിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് കുമാർ ഗുപ്തയും ലുലു ഗ്രൂപ്പിനെ പ്രതിനിധികരിച്ച് എം.എ.യൂസഫലിയുമാണ് ധാരണയിൽ ഒപ്പ് വെച്ചത്.

ഇത് പ്രകാരം അടുത്ത വർഷാരംഭത്തോടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. ഇതിനായുള്ള 30 ഏക്കർ സ്ഥലം ഗുജറാത്ത് സർക്കാർ ലുലു ഗ്രൂപ്പിന് അനുവദിക്കും. 30 മാസത്തിനുള്ളിൽ പണി പൂർത്തിയാക്കാനാണ് തീരുമാനം. മാൾ പ്രവർത്തിക്കുന്നതോടെ 5,000 ആളുകൾക്ക് നേരിട്ടും 10,000 അധികം ആളുകൾക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും.

ഷോപ്പിംഗ് മാൾ നിർമ്മിക്കാനാവശ്യമായ എല്ലാ സഹായ സഹകരണങ്ങളും യോഗത്തിൽ ഗുജറാത്ത് മുഖ്യമന്ത്രി യൂസഫലിക്ക് ഉറപ്പ് നൽകി. ഇതിനായുള്ള കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനായി സീനിയർ ഐ.എ.എസ്. ഉദ്യോഗസ്ഥനെ നിയമിക്കാനും തീരുമാനിച്ചു.

പദ്ധതിയുടെ തുടർ ചർച്ചകൾക്കായി ലുലു ഗ്രൂപ്പിൻ്റെ ഉന്നതതല സംഘം അടുത്തു തന്നെ ഗുജറാത്ത് സന്ദർശിക്കും. ഷോപ്പിംഗ് മാൾ കൂടാതെ ബറോഡ, സൂറത്ത് എന്നിവിടങ്ങിളിൽ ഭക്ഷ സംസ്കരണ – സംഭരണ കേന്ദ്രങ്ങൾ ആരംഭിക്കുവാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ലുലു ഗ്രൂപ്പിൻ്റെ കേരളത്തിലെ പ്രവർത്തനങ്ങൾ നേരിൽ കാണുന്നതിനായി ഗുജറാത്ത് മുഖ്യമന്ത്രിയെ യൂസഫലി കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. കേരളം സന്ദർശിക്കാമെന്ന് മുഖ്യമന്ത്രി യോഗത്തിൽ വെച്ച് ഉറപ്പ് നൽകുകയും ചെയ്തു.

എഴുപതുകളുടെ തുടക്കത്തിൽ തൻ്റെ കച്ചവട ജീവിതം ആരംഭിച്ച ഗുജറാത്തിനോട് എന്നും ഒരു വൈകാരിക ബന്ധമാണ് തനിക്കുള്ളതെന്ന് യോഗത്തിനിടെ യൂസഫലി ഗുജറാത്ത് മുഖ്യന്ത്രിയോട് പറഞ്ഞു. തൻ്റെ പിതാവും മറ്റ് കുടുംബാംഗങ്ങളും വർഷങ്ങളായി അവിടെയായിരുന്നു കച്ചവടം നടത്തിയത്. ഗുജറാത്തിൻ്റെ വാണിജ്യ രംഗത്ത് പുതിയ ഒരു അനുഭവമായിരിക്കും ലുലു മാൾ നൽകുകയെന്നും യൂസഫലി കൂട്ടിച്ചേർത്തു

അടുത്ത വർഷം ജനുവരിയിൽ ഗാന്ധിനഗറിൽ നടക്കുന്ന വൈബ്രൻ്റ് ഗുജറാത്ത് ആഗോള നിക്ഷേപ സമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി യൂസഫലിയെ യോഗത്തിൽ ക്ഷണിച്ചു.

മലയാളിയും ഗുജറാത്ത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ കെ. കൈലാസനാഥൻ, അഡീഷണൽ ചീഫ് സെക്രട്ടറി രജീവ് കുമാർ ഗുപ്ത, ലുലു ഗ്രൂപ്പ് സി.ഇ.ഒ. സൈഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, സി.ഒ.ഒ. വി.ഐ. സലീം ഗ്രൂപ്പ് ഡയറക്ടർമാരായ എ.വി. ആനന്ദ് റാം, എം.എ. സലീം, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ സംബന്ധിച്ചു.

Photo: ഗുജറാത്തിൽ ലുലു മാൾ നിർമ്മിക്കുന്നതിനുള്ള ധാരണ പത്രം ഗുജറാത്ത് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് കുമാർ ഗുപ്തയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിൻ്റെ സാന്നിധ്യത്തിൽ കൈമാറിയപ്പോൾ. ഗുജറാത്ത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ. കൈലാസനാഥൻ, ലുലു ഗ്രൂപ്പ് സി.ഇ. ഒ സൈഫി രൂപാവാല, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സമീപം