ചിക്കൻ ചില്ലിക്കൊപ്പം നൽകിയ നാരങ്ങയിൽ നീരില്ലെന്ന് ആരോപിച്ച് ഹോട്ടലിൽ വൻ സംഘർഷം..

ചിക്കൻ ചില്ലിക്കൊപ്പം നൽകിയ നാരങ്ങയിൽ നീരില്ലെന്ന് ആരോപിച്ച് തൃശൂർ വടക്കാഞ്ചേരി മിണാലൂരിലെ സെലക്ട് ഹോട്ടലിൽ വൻ സംഘർഷം. ഭക്ഷണം കഴിക്കാനെത്തിയ യുവാക്കൾ ഉണ്ടാക്കിയ തർക്കം കൂട്ടയടിയിൽ കലാശിച്ചതോടെ ഹോട്ടലുടമയായ മുജീബിന്റെ മൂന്ന് പല്ലുകൾ നഷ്ടമായി.

വൈകുന്നേരം അഞ്ചുമണിയോടെ എത്തിയ രണ്ട് യുവാക്കളാണ് നാരങ്ങയുടെ പേരിൽ ആദ്യം ബഹളമുണ്ടാക്കിയത്. ഉടമ ഇടപെട്ട് പ്രശ്നം താൽക്കാലികമായി പരിഹരിച്ചതോടെ ഇവർ മടങ്ങിപ്പോയി. എന്നാൽ പിന്നീട് ക്രിക്കറ്റ് ബാറ്റും വടികളുമായി ഏഴംഗ സംഘമായി ഇവർ തിരിച്ചെത്തി അക്രമം അഴിച്ചുവിടുകയായിരുന്നു.

ഹോട്ടൽ ജീവനക്കാർ തങ്ങളെ ചട്ടുകവും തവിയും ഉപയോഗിച്ച് മർദിച്ചതായി അക്രമം നടത്തിയവരും ആരോപിക്കുന്നുണ്ട്. സംഘർഷത്തിൽ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വടക്കാഞ്ചേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.