പട്രോളിങ്ങ് നടത്തുകയായിരുന്നു സബ് ഇൻസ്പെക്ടർ പി.പി. ബാബുവും, സിവിൽ പോലീസ് ഓഫീസർ കെ.കെ. ഗിരീഷും. പോലീസ് വാഹനത്തിൽ ഘടിപ്പിച്ചിരുന്ന എമർജൻസി റെസ്പോൺസ് സിസ്റ്റത്തിലൂടെ ഒരു സന്ദേശം അവർക്കു ലഭിച്ചു.
മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വീട്ടിൽ മദ്യപിച്ചു വന്ന് ഭാര്യയെ ഭർത്താവ് മർദ്ദിക്കുന്നു. അയാൾ വെട്ടുകത്തി കൈയിൽ പിടിച്ച് കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നു. വേഗം വന്ന് ഞങ്ങളെ രക്ഷിക്കണം. ഇതായിരുന്നു സന്ദേശം. എത്രയും വേഗം പോലീസുദ്യോഗസ്ഥർ അവിടേക്ക് പുറപ്പെട്ടു.

വീടിനു പുറത്ത് പോലീസിനെ കാത്തു നിൽക്കുകയായിരുന്നു ആ പെൺകുട്ടി. അയാൾ സ്ഥിരമായി മദ്യപിക്കാറുണ്ടത്രേ. വെറുതേ വഴക്കുണ്ടാക്കും. ഭാര്യയെ മർദ്ദിക്കും. കുട്ടികൾ പേടിച്ചു നിലവിളിക്കും. പോലീസിനെ വിളിച്ചാൽ ഞങ്ങളെ കൊല്ലുമെന്നാണ് പറഞ്ഞിട്ടുള്ളത്. അയാൾ ഇപ്പോൾ എവിടെയാണ് ? സബ് ഇൻസ്പെക്ടർ ചോദിച്ചു. അയാൾ മുറിക്കകത്ത് കയറി ഇരിക്കുന്നുണ്ട്. അവർ കൈചൂണ്ടി, മുറി കാണിച്ചു കൊടുത്തു.
അവർ കരയുകയായിരുന്നു. കുട്ടികൾ പേടിച്ചു വിറച്ച് അമ്മയോട് ചേർന്നു നിന്നു. സംസാരിക്കുന്നതിനിടയിൽ പോലീസുദ്യോഗസ്ഥനായ ഗിരീഷ്, ജനൽ പാളികൾക്കിടയിലൂടെ റൂമിലേക്ക് ഒന്നു നോക്കി. ചതിച്ചു സാറേ, അയാൾ ഫാനിൽ തൂങ്ങി നിൽക്കുകയാണല്ലോ… !

ഫാനിന്റെ ഹുക്കിൽ തൂങ്ങിനിൽക്കുന്ന അയാളെ കണ്ട ഉടൻ തന്നെ വാതിൽ തുറക്കാൻ നോക്കി. വാതിൽ ഉള്ളിൽ നിന്നും പൂട്ടിയിരിക്കുകയാണ്. കുട്ടികളും പ്രായമായ അച്ഛനും അമ്മയും ആർത്തലച്ച് കരഞ്ഞു. പോലീസു ദ്യോഗസ്ഥർ ഇരുവരും ചേർന്ന് വാതിൽ തള്ളി ശക്തമായി തുറക്കാൻ ശ്രമിച്ചു. എന്നിട്ടും തുറക്കുന്നില്ല. അവർ അതിൽ ആഞ്ഞു ചവിട്ടി. പത്തോ പതിനഞ്ചോ പ്രാവശ്യം ആഞ്ഞു ചവിട്ടിയപ്പോൾ വാതിലിന്റെ പൂട്ട് തകർന്നു.
അവർ അകത്തു കയറിയപ്പോൾ തൂങ്ങിനിൽക്കുന്ന അയാൾ കിടന്ന് പിടയുകയായിരുന്നു. പോലീസുദ്യോഗസ്ഥർ അയാളെ ഒരുവിധം പൊക്കിയെടുത്തു, മറ്റേയാൾ കെട്ട് അറുത്തു മാറ്റി താഴെയിറക്കി. പോലീസ് ജീപ്പിൽ കയറ്റി, നേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക്. ആശുപത്രിയിൽ അടിയന്തിര ചികിത്സ ലഭിച്ച അയാൾ അപകടനില തരണം ചെയ്തു.

പോലീസുദ്യോഗസ്ഥർ അയാളുടെ കുട്ടികളേയും ഭാര്യയേയും ആശ്വസിപ്പിച്ചു. ബന്ധുക്കളെ വിവരമറിയിച്ചു. ഇത്രകണ്ട് മദ്യപിക്കാനും പ്രശ്നങ്ങളുണ്ടാകാനുമുള്ള യാതൊരു കാരണങ്ങളും ആ കുടുംബത്തിലില്ല. ഉചിതമായ മാനസികാരോഗ്യ വിദഗ്ദന്റെ ചികിത്സ ലഭിക്കുകയാണെങ്കിൽ ഉടനെ അയാൾ പുതിയ ജീവിതത്തിലേക്ക് തിരിച്ചെത്തും. അതിനുവേണ്ടത് കുടുംബാംഗങ്ങളുടെ പിന്തുണയാണ്. ഇതിനുവേണ്ട ഏതു സഹായവും പോലീസുദ്യോഗസ്ഥർ അവർക്ക് വാഗ്ദാനം ചെയ്തു. പോലീസുദ്യോഗസ്ഥരുടെ വാക്കുകൾ കേട്ടപ്പോൾ കുടുംബാംഗങ്ങളിൽ സന്തോഷവും ആശ്വാസവും നിറഞ്ഞു..
അവസരോചിതമായി ഡ്യൂട്ടി നിർവ്വഹിച്ച തൃശൂർ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ബാബു പി.പി, സിവിൽ പോലീസ് ഓഫീസർ കെ.കെ. ഗിരീഷ് എന്നിവർക്ക് തൃശൂർ സിറ്റി പോലീസിന്റെ അഭിനന്ദനങ്ങൾ.
സാധാരണഗതിയിൽ ഉള്ളിൽ നിന്നും കുറ്റിയിട്ട മുറിയുടെ വാതിൽ തള്ളിത്തുറക്കുക അസാധ്യമാണ്. ആയുധങ്ങളോ ഭാരമുള്ള വസ്തുക്കളോ ശക്തിയോടെ പ്രയോഗിച്ചാൽ മാത്രമേ അത് തുറക്കുകയുള്ളൂ. ഇന്നലെ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസുദ്യോഗസ്ഥരും മികച്ച ശാരീരിക ക്ഷമതയുള്ളവരും നിരന്തരം പരിശീലനം നടത്തുന്നവരുമായിരുന്നു. വാതിൽ ചവിട്ടിത്തുറക്കുന്നതിനും അയാളുടെ ജീവൻ രക്ഷിക്കുന്നതിനും പോലീസുദ്യോഗസ്ഥരുടെ മികച്ച ആരോഗ്യവും ഒരു കാരണമായി എന്നത് സാന്ദർഭികം. ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ദരുടെ ചികിത്സ തേടുക. ടോൾ ഫ്രീ നമ്പർ 1056, 0471-2552056





