ആൺ സുഹൃത്തിനെ ഭീഷണിപ്പെടുത്താൻ മണ്ണെണ്ണയൊഴിച്ച് തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു..

Thrissur_vartha_district_news_nic_malayalam_palakkad_fire

ആൺ സുഹൃത്തിനെ ഭീഷണിപ്പെടുത്താൻ മണ്ണെണ്ണയൊഴിച്ച് അബദ്ധത്തിൽ തീ പടർന്ന് പൊള്ളലേറ്റ് തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഒപ്പം പൊള്ളലേറ്റ ആണ്‍സുഹൃത്ത് ആശുപത്രിയില്‍. കറുകുറ്റി തൈക്കാട് വീട്ടില്‍ പരേതനായ കൃഷ്ണന്റെ മകള്‍ ബിന്ദു (38) ആണ് മരിച്ചത്. ബിന്ദുവിനോടൊപ്പം പൊള്ളലേറ്റ അങ്കമാലി സ്വദേശി മിഥുന്‍ (39) എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ മാസം ആറിനാണ് ഇരുവര്‍ക്കും പൊള്ളലേറ്റത്. അടുപ്പില്‍ നിന്ന് തീ പടര്‍ന്നതാണെന്നാണ് ബിന്ദു മൊഴി നല്‍കിയിരിക്കുന്നത്.

മിഥുനിനെ ഭീഷണിപ്പെടുത്താനായി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ലാമ്പ് തെളിച്ചപ്പോള്‍ അബദ്ധത്തില്‍ തീ പടര്‍ന്നതാണെന്നാണ് പോലീസിന് ലഭിച്ച വിവരം. മിഥുന്റെ മൊഴിയും ഇങ്ങനെതന്നെയാണ്. ബിന്ദുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് തനിക്കും പൊള്ളലേറ്റതെന്നാണ് മിഥുന്‍ പറഞ്ഞിട്ടുള്ളത്. മിഥുനാണ് ബിന്ദുവിനെ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, ബിന്ദുവിനെ ആശുപത്രിയിലെത്തിച്ച ശേഷം മിഥുന്‍ മുങ്ങി. ബിന്ദുവിനെ പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഞായറാഴ്ച രാവിലെയാണ് മരിച്ചത്.