കേരളത്തില്‍ കൊവിഡ് നിയന്ത്രണം വീണ്ടും കര്‍ശനമാക്കുന്നു.. അഞ്ച് ജില്ലകളില്‍ നിയന്ത്രണം കടുപ്പിക്കും..

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിലും ഇളവുകളിലും ബുധനാഴ്ച അവലോകന യോഗത്തില്‍ തീരുമാനമുണ്ടാകും. ഓണത്തിനുശേഷം രോഗവ്യാപനം രൂക്ഷമാകുമെന്ന ആശങ്ക തന്നെയാണ് ആരോഗ്യവകുപ്പും പങ്കുവെക്കുന്നത്. അഞ്ച് ശതമാനത്തിലേക്കെങ്കിലും രോഗസ്ഥിരീകരണ നിരക്ക് കുറക്കണമെന്ന് ലക്ഷ്യമിട്ടിരുന്നിടത്ത് ഞായറാഴ്ച 16.41 ആണ് ടി.പി.ആര്‍. പ്രതിദിനം ശരാശരി 100 പേര്‍ വീതം കൊവിഡ് ബാധിച്ച് മരിക്കുന്നുമുണ്ട്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 19,494 ആയി. അതിനാല്‍ രോഗസ്ഥിരീകരണ നിരക്ക് ഉയര്‍ന്നുനില്‍ക്കുന്ന ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് സാധ്യത.

കഴിഞ്ഞ 15 ദിവസത്തെ കണക്കുകള്‍ പ്രകാരം അഞ്ച് ജില്ലകളിലാണ് ഗുരുതര സ്ഥിതി തുടരുന്നത്. മലപ്പുറം, കോഴിക്കോട്, തൃശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളിലാണ് ആശങ്ക നിലനില്‍ക്കുന്നത്. ഇവിടെ ആയിരത്തിന് മുകളിലാണ് ഇപ്പോഴും ദിനംപ്രതിയുള്ള രോഗികളുടെ എണ്ണം.

May_2021-2ads-icl-snowview-

സമ്പൂര്‍ണ അടച്ചിടല്‍ പ്രായോഗികമല്ലെന്ന വിലയിരുത്തലില്‍ മറ്റുതരത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് ആലോചന. കടകളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന കര്‍ശനമാക്കും. ഒരേസമയം കടകളില്‍ പ്രവേശിക്കുന്നവരുടെ എണ്ണം ക്രമീകരിക്കും.

കടകളില്‍ പോകുന്നവര്‍ക്കും കടയിലുള്ളവര്‍ക്കും യാത്ര ചെയ്യുന്നവര്‍ക്കും ഡബ്ള്‍ മാസ്‌ക്കോ, എന്‍ 95 മാസ്‌ക്കോ നിര്‍ബന്ധമാക്കും. പൊതുയിടങ്ങളിലും മറ്റ് വിനോദ കേന്ദ്രങ്ങളിലും തിരക്ക് നിയന്ത്രിക്കും. ആഘോഷങ്ങളിലും മറ്റു ചടങ്ങുകളിലും പങ്കെടുക്കുന്നവരുടെ എണ്ണം കൃത്യമായി നിരീക്ഷിക്കും.

ഒപ്പം അടുത്ത ഒരാഴ്ച പരിശോധന രണ്ടുലക്ഷത്തിലേക്കുയര്‍ത്തിയും മാസ് വാക്‌സിനേഷന്‍ നടത്തിയും രോഗസ്ഥിരീകരണ നിരക്ക് വിലയിരുത്തും. രോഗസ്ഥിരീകരണ നിരക്ക് കുതിച്ചുയരുമ്പോഴും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം കൂടുന്നില്ലെന്നത് ആശ്വാസകരമാണ്. എങ്കിലും രോഗബാധിതരുടെ എണ്ണം ഉയര്‍ന്നുനില്‍ക്കുന്ന ജില്ലകളില്‍ ഐ.സി.യു കിടക്കകളില്‍ കൂടുതല്‍ രോഗികളുണ്ടെന്നത് ആശങ്ക കൂട്ടുകയാണ്.