
തൃശ്ശൂർ : മെഡിക്കൽ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച് വിൽപ്പനക്കായി കൊണ്ടുവന്ന അതിതീവ്ര മയക്കുമരുന്ന് എം ഡി എം എ യുമായി 5 യുവാക്കൾ മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിലായി. മങ്ങാട് കോട്ടപ്പുറം പുത്തൂർ വീട്ടിൽ ജിത്തു തോമസ് (26), മങ്ങാട് കോട്ടപ്പുറം കിഴക്കൂട്ടിൽ അഭിജിത്ത് (23), നെല്ലുവായി മണ്ണൂർ പനയംപറമ്പിൽ ശരത്ത് (24), കാണിപ്പയ്യൂർ മലയംചാത്ത് രഞ്ചിത്ത് (19), കുണ്ടന്നൂർ വടക്കുമുറി എഴുത്തുപുരയ്കൽ സനീഷ് (24) എന്നിവരെയാണ് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ എസ്. എച്ച്.ഓ അനന്തലാലും സംഘവും പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറും പോലീസ് പിടിച്ചെടുത്തു. ജിത്തു, ശരത്ത്, അഭിജിത്ത് എന്നിവരാണ് കാറിൽ സഞ്ചരിച്ച് എം.ഡി.എം.എ വിൽപ്പന നടത്തിയിരുന്നത്. മയക്കു മരുന്നുകൾ വീട്ടിൽ സൂക്ഷിക്കുന്നതും, വിൽപ്പന നടത്തുന്നതിനുള്ള ആസൂത്രണങ്ങൾ നടത്തുന്നതും കുണ്ടന്നൂരിലെ സനീഷിന്റെ വീട്ടിൽ വെച്ചാണ്. സംഘത്തിലെ പ്രധാനി ജിത്തുവിന് രഞ്ചിത്താണ് മയക്കു മരുന്ന് എത്തിച്ചുകൊടുക്കുന്നത്. രഞ്ചിത്തിന് എം ഡി എം എ വിതരണം ചെയ്യുന്നയാളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
മെഡിക്കൽ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച് ചില വിദ്യാർത്ഥികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് മുമ്പും പോലീസിന് സൂചനകൾ ലഭിച്ചിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കും.. കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും. സംസ്ഥാനത്ത് മയക്കുമരുന്ന് എത്തിക്കുന്ന അന്ത:സംസ്ഥാന റാക്കറ്റുകളെക്കുറിച്ചും, മയക്കു മരുന്ന് ഉപഭോക്താക്കളെ ക്കുറിച്ചും കൂടുതൽ അന്വേഷണം നടത്തിവരുന്നതായി മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ ഐ എസ് എച്ച് ഒ അനന്തലാൽ.എ പറഞ്ഞു. മയക്കു മരുന്നിന്റെ ആവശ്യകതയനുസരിച്ചാണ് വില ഈടാക്കുന്നത്. 5000/- രൂപ മുതൽ 10,000/- രൂപവരെയാണ് ½ ഗ്രാം എം ഡി എം എ യ്ക് പ്രതികൾ ഈടാക്കിയിരുന്നത്. 2 കി.ഗ്രാം കഞ്ചാവ് പിടിക്കപ്പെട്ടതിന് സനീഷിനെതിരെ ചിറ്റൂർ എക്സൈസ് സർക്കിൾ ഓഫീസിൽ കേസ് നിലവിലുണ്ട്. ഈ കേസിൽ ഇയാൾ ഇപ്പോൾ ജാമ്യത്തിലാണ്. വാളായർ എക്സൈസ് ചെക്ക് പോസ്റ്റിൽ 2 കിലോ കഞ്ചാവ് പിടികൂടിയതിന് അഭിജിത്തിനെതിരെ കേസ്സ് നിലവിലുണ്ട്.
കഞ്ചാവ് കൈവശം വെച്ചതിന് ഇയാൾക്കെതിരെ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലും കേസ്സ് ഉണ്ട്. കഞ്ചാവ് പിടികൂടിയ കേസിൽ പാലക്കാട് റെയിൽവേ പോലീസ് സ്റ്റേഷനിലും തൃശൂർ എക്സൈസിലും ശരത്തിനെതിരെ കേസ്സ് നിലവിലുണ്ട്. തൃശുർ ജില്ല സിറ്റി പോലീസ് മേധാവി ആദിത്യ ആർ.ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശുർ സിറ്റി അസ്സി.പോലീസ് കമ്മീഷ്ണർ ബേബിയുടെ നിർദേശാനുസരണം തൃശുർ മെഡിക്കൽ കോളേജ് പോലീസ്, സൈബർസെല്ലിന്റെ സഹായത്തോടെ പ്രതികളെ അറസ്റ്റുചെയ്തത്.