സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ പരിചയപ്പെട്ട് ലൈംഗീകതക്ക് ക്ഷണിക്കുകയും അവരുടെ ഫോട്ടോകളും ഫോൺ നമ്പറുകളും പലർക്കും അയച്ചു നൽകുകയും അശ്ലീല ഗ്രൂപ്പുകളിൽ പങ്കു വെക്കുകയും ചെയ്ത ബി ടെക് വിദ്യാർത്ഥി തൃശൂരിൽ അറസ്റ്റിൽ. നെടുപുഴ സൈന്തമഠം വീട്ടിൽ ശ്രീഹരി (20) ആണ് തൃശൂർ സിറ്റി സൈബർ ക്രൈം പോലീസിന്റെ പിടിയിലായത്.
പൊന്നൂക്കര സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. അന്വേഷണത്തിൽ പ്രതി ഫേസ് ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകളുടെ ഫോൺ നമ്പരുകൾ സമൂഹമാദ്ധ്യമങ്ങൾ വഴി ശേഖരിച്ച് അവരുമായി പരിചയപ്പെട്ട് ചാറ്റുകൾ ചെയ്ത് പരിചയം ദൃഢമാക്കും. ശേഷം സ്ത്രീകളുടെ അശ്ലീല വീഡിയോകൾ അയച്ചുകൊടുക്കുന്നതിന് നിർബന്ധിച്ചും, സ്ത്രീകളെ വീഡിയോകോൾ ചെയ്ത് സ്ത്രീകളുടെ നഗ്നവീഡിയോകൾ സ്ക്രീൻ റെക്കോർഡ് ചെയ്തും. പണം അയച്ചുകൊടുക്കാ മെന്ന് പറഞ്ഞ് പല സ്ത്രീകളേയും, വീഡിയോകോൾ ചെയ്തതായും കണ്ടെത്തി. വിദ്യാർഥിയുടെ ഫോൺ പരിശോധിച്ചതിൽ ഇത്തരത്തിലുള്ള 42 ഓളം സ്ത്രീകളുടെ ഫോൺ നമ്പറുകൾ വിവിധ ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്തതായും അറിഞ്ഞു. ഇത്തരത്തിൽ സ്ത്രീകളുടെ നമ്പറുകൾ ഷെയർ ചെയ്യുന്നതിന് വിവിധ വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ നിലവിലുള്ളതായി പോലീസ് കണ്ടെത്തി. ചതിയിൽ അകപ്പെട്ട മറ്റ് സ്ത്രീകളെ കണ്ടെത്തുന്നതിനും ഇത്തരത്തിൽ സ്ത്രീകളുടെ നമ്പരുകൾ ഷെയർ ചെയ്യുന്ന ഗ്രൂപ്പുകളിൽപെട്ടവരെ കണ്ടെത്തുന്നതിനും സൈബർ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ഇവരുടെ ഫോൺ നമ്പർ ശേഖരിച്ച് അവർക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് പകരം അവരോട് ലൈംഗീകാഭ്യർത്ഥന നടത്തുകയായിരുന്നു. ഇത് നിരസിച്ചതോടെ ഇവരുടെ ഫോട്ടോയും, ഫോൺ നമ്പറും പലർക്കും അയച്ചുകൊടുക്കുകയും, ഇത്തരം വിളികൾ വന്നതോടെയാണ് യുവതി പരാതിയുമായി സൈബർ പോലീസ് സ്റ്റേഷനിലെത്തിയത്. സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്ന പെൺകുട്ടികളും, സ്ത്രീകളും, രക്ഷിതാക്കളും ഈ കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും, അപരിചിതരുമായി ബന്ധം സ്ഥാപിക്കരുതെന്നും ഇത്തരത്തിൽ എന്തെങ്കിലും സംഭവം ശ്രദ്ധയിൽ പെട്ടാൽ ഉടൻ പോലീസിനെ അറിയിക്കാനും സിറ്റി പോലീസ് കമ്മീഷണർ ആർ ആദിത്യ അറിയിച്ചു.